വള്ളികുന്നം: അക്ഷയശ്രീ അവാർഡിലൂടെ വീണ്ടും വള്ളികുന്നത്തിന്റെ അഭിമാനമായി മാറുകയാണ് ജൈവകർഷകനായ രഘുനാഥ്. വള്ളികുന്നം അമൃത സ്കൂളിലെ അദ്ധ്യാപനത്തിനൊപ്പം കൃഷിയിലെ വിജയഗാഥയാണ് നിരവധി പുരസ്കാരങ്ങൾക്കൊപ്പം രഘുനാഥിനെ അക്ഷയശ്രീ അംഗീകാരത്തിന് അർഹനാക്കിയത്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ കേരളത്തിലെ ജൈവകർഷകർക്കായി ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ അവാർഡാണ അക്ഷയശ്രീ. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിന് വടക്കുവശം നെടുംപുറത്ത് വീടിനോട് ചേർന്നുള്ള മൂന്നേക്കർ സ്ഥലത്ത് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാർഷിക കലണ്ടർ അടിസ്ഥാനമാക്കിയാണ് രഘുനാഥിന്റെ കൃഷി.
രാവിലെയും വൈകുന്നേരവുമുള്ള രഘുനാഥിന്റെ സ്വപരിശ്രമമാണ് എല്ലാ നേട്ടങ്ങൾക്കും പിന്നിൽ. വള്ളികുന്നത്തെയും താമരക്കുളത്തെയും വിപണികളിലാണ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. മേയ് നാലിന് പ്രശസ്ത ജൈവകർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ കെ.രാമനിൽ നിന്ന് അവാർഡും പ്രശംസാപത്രവും കാഷ് അവാർഡും ഏറ്റുവാങ്ങും.
6 ഇനം നെല്ല്,
8 ഇനം ചെറുധാന്യങ്ങൾ,
8 കുളങ്ങളിൽ മീൻ
ചൂട് വെള്ളത്തിലിട്ടാൽ ഉടൻ ചോറാകുന്ന അഘോനി ബോറ ഉൾപ്പെടെ അപൂർവ്വങ്ങളായ 6 നെല്ലിനങ്ങൾ റാഗി, തിന, ചാമ തുടങ്ങിയ എട്ടിനം ചെറുധാന്യങ്ങൾ, വിവിധതരം പച്ചക്കറികൾ, കുരുമുളക് ,വാഴ, ഫലവൃക്ഷങ്ങൾ, കിഴങ്ങ് വർഗങ്ങൾ, മഞ്ഞൾ, ഇഞ്ചി, ഉഴുന്ന് ,മുതിര, ചെറുപയർ, വൻപയർ, കടല, കപ്പലണ്ടി, ചോളം, കശുമാവ്, കവുങ്ങ്, തെങ്ങ്, ജാതി, പൈനാപ്പിൾ, വെച്ചൂർ പശുക്കൾ, മണിത്താറാവ്, 8 കുളങ്ങളിലായി വിവിധയിനം മത്സ്യങ്ങൾ തുടങ്ങിയവയുടെ കൃഷിയും പരിപാലനവുമാണ് രഘുനാഥിനെ പുരസ്കാരത്തിന് അർഹനാക്കിയത്. വീടിനോട് ചേർന്ന സ്വന്തം സ്ഥലത്ത് 100 നാടൻ തെങ്ങിനങ്ങളും 30 മലേഷ്യൻ കുള്ളൻ ഇനങ്ങളും കൃഷി ചെയ്ത് നാളികേരകൃഷിയെ പ്രോത്സാഹിപ്പിച്ചതുൾപ്പെടെ
ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റേതുമുൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾക്ക് രഘുനാഥ് അർഹനായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |