ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ അവരുടെ രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ ഉത്തരവിട്ടു. 78 വയസ്സുള്ള ഖാലിദ സിയയെ 2018ലാണ് 17 വർഷത്തെ തടവിനു ശിക്ഷിച്ചത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് കൂടിയായ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. സൈനിക മേധാവി വേക്കർ ഉസ് സമാനും വിവിധ സേനകളിലെ ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയതോടെയാണ് സൈന്യത്തിന്റെ അന്ത്യശാസനത്തിൽ രാജിവച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭയംതേടി ഇന്ത്യയിലെത്തിയത്. സഹോദരി ഷെയ്ഖ് റെഹാനയും ഒപ്പമുണ്ട്. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കാൻ വേക്കർ ഉസ് സമാന്റെ നേതൃത്വത്തിൽ നീക്കംതുടങ്ങി. ബംഗ്ളാദേശിലെ സംഭവവികാസങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷയ്‌ക്കായുള്ള മന്ത്രിതല സമിതി ചർച്ച ചെയ്‌തു.
പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ 45 മിനിട്ടിനകം രാജിവയ്ക്കണമെന്ന് ഹസീനയ്ക്ക് സൈന്യം അന്ത്യശാസനം നൽകിയിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ രാജിവച്ച് ഔദ്യോഗിക വസതിയായ ബംഗബബനിൽ നിന്ന് സൈനിക ഹെലികോപ്‌ടറിൽ വിമാനത്താവളത്തിൽ എത്തിയശേഷം ബംഗ്ളാദേശ് വ്യോമസേനയുടെ C-130 വിമാനത്തിലാണ് ഇന്ത്യയിലെത്തിയത്. വൈകിട്ട് അഞ്ചിന് ഡൽഹി അതിർത്തിയിലെ ഹിൻഡൻ വ്യോമത്താവളത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ സ്വീകരിച്ചു. ഹസീന ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായി നല്ലബന്ധം പുലർത്തുന്ന നേതാവാണ് ഹസീന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം സത്യപ്രതിജ്ഞാചടങ്ങിൽ ഹസീന മകൾക്കൊപ്പം പങ്കെടുത്തിരുന്നു.
രാജ്യംവിട്ടതിന് പിന്നാലെ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചുകയറി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിച്ചു. ധാക്കയിൽ ഹസീനയുടെ പിതാവും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ തകർത്തു. ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാന്റെ വസതിക്ക് തീയിട്ടു. ധാക്ക ഹസ്രത് ഷാജലാൽ രാജ്യാന്തര വിമാനത്താവളം അടച്ചു.
സ്വാതന്ത്ര്യ സമരസേനാനികളുടെ ആശ്രിതർക്ക് 30% സംവരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭം. കഴിഞ്ഞ ദിവസം ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലധികംപേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് അനിശ്ചിതകാല കർഫ്യൂവും മൂന്നുദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. കോടതികൾ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്റർനെറ്റ് വിച്‌ഛേദിച്ച് സമൂഹമാദ്ധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |