വെള്ളറട: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും മലയോരത്ത് വ്യാപക നാശനഷ്ടം. ഹെക്ടർ കണക്കിന് വാഴക്കൃഷിയാണ് വേനൽമഴയിൽ നശിച്ചത്. വൃക്ഷങ്ങൾ കടപുഴകി വൈദ്യുതി ഇന്റർനെറ്റ് ബന്ധവും നിലച്ചു. വൈദ്യുതി വകുപ്പിന് ഭീമമായ നഷ്ടമാണുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ മഴ വെള്ളറട ആര്യങ്കോട്, കുന്നത്തുകാൽ, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശം വിതച്ചു. ആര്യങ്കോട് പഞ്ചായത്തിലെ കോവിലുവിള മൈലച്ചൽ ഏലാകളിലാണ് പാട്ടത്തിനെടുത്ത വസ്തുവിൽ വായ്പയെടുത്ത് കൃഷിയിറക്കിയിരുന്ന വാഴക്കൃഷികൾ നശിച്ചത്. കോവിലുവിള സ്വദേശി ജയപ്രകാശ്, തങ്കപ്പൻ നായർ, ബാബുപിള്ള, കൃഷ്ണൻ നായർ, ജയകുമാർ, ജോയി തുടങ്ങിയവരുടെ കുലച്ച വാഴകളാണ് മറിഞ്ഞത്. പടുകൂറ്റൻ ആഞ്ഞിൽ ഉൾപ്പെടെ കടപുഴകി ഇലവൻ കെ.വി ലൈൻ ഉൾപ്പെടെ തകർന്നു. തിങ്കളാഴ്ച പതിനൊന്നരയോടുകൂടി ആരംഭിച്ച മഴ രണ്ടു മണിവരെ തുടർന്നതിനാൽ വൈദ്യുതി ബന്ധം വീണ്ടും തകരാറിലായി. വൈകിട്ട് അഞ്ചേകാലോടുകൂടിയാണ് പുനസ്ഥാപിച്ചത്. മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |