ഭുവനേശ്വർ: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലേതിന് സമാനമായ വിജയം കൊയ്ത് ഒഡിഷയിൽ ബി.ജെ.പിയുടെ മുന്നേറ്റം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജു ജനതാദളിനെ തകർത്ത ബി.ജെ.പി 79 സീറ്റുകൾ നേടിയപ്പോൾ ബിജെ.ഡിക്ക് 49 സീറ്റുകൾ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി നവീൻ പട്നായിക് മത്സരിച്ച രണ്ടുമണ്ഡലങ്ങളിൽ ഒന്നായ ഹിൻജിലിയിൽ 4536 വോട്ടുകൾക്ക് വിജയിച്ചു. അതേസമയം കാന്തഗഞ്ചിയിൽ പിന്നിലാണ്. 21 ലോക്സഭാ സീറ്റുകളിൽ ബി.ജെ.ഡിയെ കേവലം ഒന്നിലൊതുക്കി 19 സീറ്റ് പിടിച്ചാണ് ബി.ജെ.പി മുന്നേറ്റം. കോൺഗ്രസ് ഒരു സീറ്റു നിലനിറുത്തി. 2019-ൽ ബി.ജെ.ഡിക്ക് 12ഉം ബി.ജെ.പിക്ക് 11ഉം സീറ്റുണ്ടായിരുന്നു. 2014-ൽ ബി.ജെ.ഡി 20ലും ജയിച്ചിരുന്നു.
നാലു പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ആധിപത്യം അവസാനിപ്പിച്ച് 2000 മാർച്ചിലാണ് നവീൻ ആദ്യം ഒഡീഷ മുഖ്യമന്ത്രിയായത്. പിന്നീട് 24 വർഷം മുഖ്യമന്ത്രി. ഒരു സംസ്ഥാനം ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ നേതാവാണ്. ഒഡീഷയിൽ വളരാൻ സഹായിച്ച ബി.ജെ.പിയെ കേന്ദ്രത്തിൽ നിർണായക സമയങ്ങളിൽ ബി.ജെ.ഡി പിന്തുണച്ചിരുന്നു. എന്നാൽ ഇക്കുറി സീറ്റു തർക്കത്തിൽ ബന്ധം പൊളിഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരവും വികസനപ്രശ്നങ്ങളും നവീൻപട്നായിക്കിന്റെ ആരോഗ്യനിലയും ബി.ജെ.പിയും കോൺഗ്രസും പ്രചാരണായുധമാക്കി. നവീന്റെ സഹായി വി.കെ. പാണ്ഡ്യന്റെ സർക്കാരിലെ ഇടപെടലുകളും ചർച്ചയായി. പാണ്ഡ്യനെ പിൻഗാമിയാക്കുമെന്നു വരെ പ്രചാരണമുണ്ടായി. ഇത് പാർട്ടിക്കുള്ളിൽ അലോസരമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |