തൃശൂർ: ഡി.സി.സി ഓഫീസിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെ മാറ്റാൻ സാദ്ധ്യത. ഡി.സി.സിയുടെ ചുമതല ബെന്നി ബഹനാൻ എം.പിക്ക് നൽകുമെന്നാണ് വിവരം. ജോസ് വള്ളൂർ ഉപയോഗിച്ചിരുന്ന ഡി.സി.സിയുടെ ഔദ്യോഗിക വാഹനം ഇന്നലെ ഓഫീസിലെത്തിച്ച് താക്കോൽ ഓഫീസ് സെക്രട്ടറിക്ക് കൈമാറിയതായി സൂചനയുണ്ട്. പ്രശ്‌നം പരിഹരിക്കാൻ ബെന്നി ബഹനാന്റെ നേതൃത്വത്തിൽ ചർച്ച നടന്നേക്കും. അതേസമയം ഇതുസംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ വിഭാഗം പറയുന്നു.
ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയെ പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ ജോസ് വള്ളൂർ അടക്കം ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ച് മർദ്ദിച്ചുവെന്നാണ് സജീവന്റെ പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് കൈയാങ്കളിയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് മുരളീധരൻ പക്ഷവും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പക്ഷവും തമ്മിൽ കൈയാങ്കളിയുണ്ടായത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തൃശൂരിൽ മൂന്നാം സ്ഥാനത്തായതിനെ ചൊല്ലി വിമർശനവും പോസ്റ്റർ പ്രചാരണവുമുണ്ടായിരുന്നു. ഇതേച്ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. മർദ്ദനമേറ്റ സജീവൻ കുരിയച്ചിറ തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ്. സജീവൻ മർദ്ദിച്ചെന്ന് ആരോപിച്ച് വള്ളൂർ വിഭാഗത്തിലെ രണ്ടു പേരും ചികിത്സ തേടിയിട്ടുണ്ട്.
നാലാം ദിനവും പോസ്റ്റർ
കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് ഡി.സി.സി ഓഫീസിലെ കൂട്ടയടിക്കു പിന്നാലെ തൃശൂരിൽ ഇന്നലെയും കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ. തുടർച്ചയായി നാലാം ദിവസമാണ് പോസ്റ്ററൊട്ടിച്ച് പ്രതിഷേധം. എം.പി.വിൻസെന്റ്, അനിൽ അക്കരെ എന്നിവർക്കെതിരെ തൃശൂർ പ്രസ് ക്ലബിനു മുന്നിലാണ് പോസ്റ്റർ. എം.പി.വിൻസെന്റ് യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുക, അനിൽ അക്കരെയെ വിളിക്കൂ, കോൺഗ്രസിനെ ഒറ്റിക്കൊടുക്കൂ എന്നിങ്ങനെയാണ് എഴുതിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ടാണ് ഡി.സി.സി ഓഫീസിൽ പോസ്റ്ററിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിലെത്തിയത്.
ജോസ് വള്ളൂർ ഡൽഹിയിൽ;
രാജിക്ക് സാദ്ധ്യത
തൃശൂർ ഡി.സി.സിയിലുണ്ടായ കൂട്ടത്തല്ലിന്റെ സി.സി.ടി.വി ദൃശ്യങ്ങളുമായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഡൽഹിയിലെത്തിയതായി വിവരം. കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവർ ഡൽഹിയിലാണ്. അവരെക്കണ്ട് സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. അതേസമയം ജോസ് വള്ളൂർ രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |