ഹവാന: റഷ്യയുടെ ആണവ അന്തർവാഹിനിയായ 'കസാൻ' ക്യൂബൻ തീരത്തെത്തി. അത്യാധുനിക യുദ്ധക്കപ്പലായ അഡ്‌മിറൽ ഗോർഷ്കൊവ് അടക്കം റഷ്യൻ നേവിയുടെ മൂന്ന് കപ്പലുകളും കസാനൊപ്പമുണ്ട്. യുക്രെയിൻ സംഘർഷത്തിന്റെ പേരിൽ തങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നിലുള്ള ശക്തിപ്രകടനമായാണ് റഷ്യ കസാനെയും പടക്കപ്പലുകളെയും ക്യൂബൻ തീരത്ത് അടുപ്പിച്ചിരിക്കുന്നത്.
യു.എസിലെ ഫ്ലോറിഡ സംസ്ഥാനത്ത് നിന്ന് 90 മൈൽ മാത്രം അകലെയുള്ള ഹവാന ബേയിലാണ് അന്തർവാഹിനിയും കപ്പലുകളുമുള്ളത്. അതിശക്തമായ സിർകോൺ ഹൈപ്പർസോണിക് മിസൈലുകളെ വഹിക്കാൻ ശേഷിയുള്ളവയാണ് കസാനും അഡ്‌മിറൽ ഗോർഷ്കൊവും.
ക്യൂബയിലേക്കുള്ള യാത്രാ മദ്ധ്യേ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വച്ച് മിസൈലുകൾ ഉപയോഗിച്ച് സൈനികാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് കസാനും അഡ്‌മിറൽ ഗോർഷ്കൊവും എത്തിയിരിക്കുന്നത്. അതേ സമയം, കപ്പലുകളിലോ അന്തർവാഹിനിയിലോ മിസൈൽ ഇല്ലെന്നാണ് ക്യൂബ പറയുന്നത്. അഞ്ച് ദിവസത്തേക്കുള്ള അവയുടെ സന്ദർശനം മേഖലയ്ക്ക് ഭീഷണിയല്ലെന്നും പറയുന്നു.
യു.എസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ച് വരികയാണ്. ക്യൂബൻ തീരത്തോട് അടുത്തപ്പോൾ യു.എസ് നേവിയുടെ സമുദ്ര ഡ്രോണുകൾ റഷ്യൻ സംഘത്തെ നിരീക്ഷിച്ചിരുന്നു. സന്ദർശനം അനൗദ്യോഗികമാണെന്നും കപ്പലുകളിലെ ജീവനക്കാർക്ക് വിശ്രമിക്കാനും പ്രാദേശിക ആകർഷണങ്ങൾ പരിചയപ്പെടാനും സഹായിക്കുമെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രി പ്രസ്താവനയിൽ അറിയിച്ചത്.
അതേ സമയം, ഇതിന് മുമ്പും റഷ്യൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. എന്നാൽ യുക്രെയിൻ അധിനിവേശം തുടരുന്ന സാഹചര്യത്തിലെ വരവ് ക്യൂബയ്ക്ക് സമീപമുള്ള യു.എസിന് വ്യക്തമായ സന്ദേശം നൽകുന്നതാണ്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനുള്ള പിന്തുണ കൂടിയാണ്. ക്യൂബയ്ക്ക് ശേഷം വെനസ്വേലയുടെ തീരത്തേക്കാണ് യുദ്ധക്കപ്പലുകളും അന്തർവാഹിനികളും തിരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |