SignIn
Kerala Kaumudi Online
Thursday, 19 February 2026 1.55 AM IST

'ദീപുവിന്റെ കൊലപാതകിയെ കുറിച്ച് വ്യക്തമായ സൂചന കിട്ടി', ഉടൻ പിടികൂടുമെന്ന് തമിഴ്‌നാട് പൊലീസ്

Increase Font Size Decrease Font Size Print Page
deepu

തിരുവനന്തപുരം: കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവിനെ (44) കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കന്യാകുമാരി എസ്‌പി സുന്ദരവദനം. തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. രണ്ട് സംഘങ്ങൾ തിരുവനന്തപുരത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ദീപു ആരോടൊക്കെയാണ് ഫോണിൽ സംസാരിച്ചത് എന്ന് പരിശോധിച്ചു. സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്താനാകും. ക്വാറി ബിസിനസിലെ പാർട്ണർമാരെയും ചോദ്യം ചെയ്യും', എസ്‌പി സുന്ദരവദനം പറഞ്ഞു. കേരള പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ദീപു കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്. നെയ്യാറ്റിൻകരയിൽ നിന്നും തക്കലയിൽ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങളനുസരിച്ച്, ഒരാൾ മാത്രമാണ് വാഹനത്തിൽ നിന്നും ഇറങ്ങിപ്പോയത്.

അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു ദീപു. ഇതുമായി ബന്ധപ്പെട്ട് ചെറിയ സാമ്പത്തിക തർക്കങ്ങളുമുണ്ടായിരുന്നു. ഇതും അവസാനം വന്ന ഫോൺ കോളുകളും അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസം മുമ്പ് ദീപുവിന് ഒരു ഫോൺ കോൾ വന്നിരുന്നുവെന്നും അയാളുമായി തർക്കം നടന്നിരുന്നുവെന്നും കുടുംബം പറയുന്നു. എന്നാൽ, ആരാണ് വിളിച്ചതെന്ന കാര്യം അവർക്ക് വ്യക്തമല്ല. മാത്രമല്ല, പണവുമായാണ് ദീപു യാത്ര ചെയ്‌തത് എന്ന വിവരം അറിയുന്ന ആളാവണം പ്രതി എന്നും പൊലീസ് പറയുന്നുണ്ട്.

ഇന്ന് പുലർച്ചെ 12 മണിയോടെ തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള പടംതാലുമൂടുള്ള പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. ദീപുവിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര എസ്‌യുവി കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ സീറ്റ്‌ ബെൽറ്റ് ധരിച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിന്റെ 90 ശതമാനവും അറ്റുപോയ നിലയിലായിരുന്നു. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. വാഹനം റോഡരികെ പാർക്ക് ചെയ്‌ത നിലയിലായിരുന്നു. അതിനാൽ ആരെയോ കാത്ത് നിൽക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് കരുതുന്നത്. പാർക്കിംഗ് ലൈറ്റിട്ട വാഹനം കണ്ടതോടെ പട്രോളിംഗിനിറങ്ങിയ പൊലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോൾ നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

TAGS: CASE DIARY, DEEPU, KARAMANA DEEPU DEATH, MURDER CASE, KALIYIKKAVILAI, TAMILNADU POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY