ന്യൂഡൽഹി: ഡൽഹി പ്രേംനഗറിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ ശ്വാസം മുട്ടി മരിച്ചു. ഇന്നലെ പുലർച്ചെ 3.30ഓടെയാണ് സംഭവം. ഹീരാ സിംഗ് കക്കർ (48),ഭാര്യ നീതു (40),മക്കളായ റോബിൻ (22),ലക്ഷയ് (21) എന്നിവരാണ് മരിച്ചത്. ഇൻവെർട്ടറിൽ നിന്ന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇത് ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചത്. വിവരം ലഭിച്ച ഉടൻ രണ്ട് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്ത് എത്തിയെങ്കിലും ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ അഗ്നിശമന സേന ഗേറ്റ് തകർത്താണ് കയറിയത്. ഉടൻ നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ഹീരാ സിംഗ് കക്കറിന്റെ അമ്മ സീതാ ദേവി താഴത്തെ നിലയിലായിരുന്നതിനാൽ തീപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടു. അവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
സഫ്ദർജംഗ് ആശുപത്രിയിൽ തീപിടുത്തം
ന്യൂഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ പഴയ അത്യാഹിതവിഭാഗത്തിൽ തീപിടുത്തം. ഇവിടുത്തെ സ്റ്റോർ മുറിയിലാണ് ഇന്നലെ രാവിലെ 10.40 ഓടെ തീപിടിത്തമുണ്ടായതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ നിയന്ത്രണവിധേയമാണെന്നും രോഗികൾക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഏഴ് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, തീപിടിത്തത്തെ തുടർന്നുണ്ടായ നാശനഷ്ടം ആശുപത്രി അധികൃതർ വിലയിരുത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |