കൊച്ചി: രവിപുരത്ത് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ ഇ-കോളി, കോളിഫോം ബാക്ടീരിയ കണ്ടെത്തിയതിൽ അന്വേഷണം ആരംഭിച്ച് ജല അതോറിട്ടി. എങ്ങനെയാണ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇത് കലർന്നതെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റിലെ ടാങ്കിലെയും ജല അതോറിട്ടിയുടെയും വെള്ളത്തിന്റെ സാമ്പിളുകൾ ജല അതോറിട്ടി പരിശോധനയ്ക്കയച്ചു. അഞ്ചുദിവസത്തിനു ശേഷം ഫലം വരും.
കുടിക്കാനുപയോഗിക്കുന്ന ശുദ്ധജലത്തിൽ കോളിഫോം ബാക്ടീരിയകൾ ഉണ്ടാകാൻ പാടില്ല. എന്നാൽ രവിപുരത്തെ ഫ്ളാറ്റിൽ നിന്നെടുത്ത സാമ്പിൾ സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ 100 മില്ലി ലിറ്റർ വെള്ളത്തിൽ കോളിഫോം 240 എം.പി.എൻ, (മോസ്റ്റ് പ്രോബബിൾ നമ്പർ) ഇ– കോളി 79 എം.പി.എൻഎന്നിങ്ങനെയാണുള്ളത്. ഇ-കോളിയുടെ സാന്നിദ്ധ്യം വെള്ളത്തിൽ ഉണ്ടെങ്കിൽ ഇതിൽ കക്കൂസ് മാലിന്യം കലർന്നിട്ടുണ്ടെന്ന സൂചനയാണ്. മുൻ മേയർ സൗമിനി ജെയിനിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പല സ്ഥലങ്ങളിലും കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്.
ഇ-കോളി ബാക്ടീരിയ കണ്ടെത്തിയതോടെ നഗരത്തിലെ പല ഫ്ലാറ്റുകളും റസിഡന്റ്സ് അസോസിയേഷനുകളും കുടിവെള്ളം പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. കാക്കനാട്ടെ ഫ്ലാറ്റിലെ കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്നു അറുനൂറോളം താമസക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായപ്പോൾ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
അപകടകാരിയായ ഇ-കോളി
ഇ- കോളി ബാക്ടീരിയ അടങ്ങിയ വെള്ളം കുടിച്ചാൽ വയറിളക്കം, ഛർദ്ദി, വയറുവേദന, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് കാരണമാകാം. ചിലപ്പോൾ മരണം വരെ സംഭവിക്കാം. മഴക്കാലത്ത്, ഭക്ഷണവും ജലവും വളരെ സൂക്ഷിച്ചു മാത്രം കഴിക്കുക. വിവിധ തരം രോഗാണുക്കൾ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും എളുപ്പം പകരാം.
തിളപ്പിച്ചുമാത്രം വെള്ളംകുടിക്കുക
# വെള്ളം കുടിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്നു മിനിറ്റെങ്കിലും തിളപ്പിക്കുക
#തിളപ്പിച്ച വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ഒഴിക്കരുത്
# നന്നായി തിളപ്പിച്ച ശേഷം വെള്ളം വൃത്തിയുള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കുക
# വെള്ളം മലിനമാണെന്ന തോന്നലുണ്ടെങ്കിൽ മാർക്കറ്റുകളിൽ ലഭ്യമായ വാട്ടർ ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക
ജല അതോറിട്ടിയുടെ വെള്ളം ഉപയോഗിക്കുന്നവർ തിളപ്പിച്ചുമാത്രം ഉപയോഗിക്കണം. മഴയായതിനാൽ പൈപ്പിലൂടെ മലിനജലം കലർന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്
സൗമിനി ജെയിൻ
മുൻ മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |