കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബറിൽ എറണാകുളത്ത് നടക്കാനിരിക്കെ ജില്ലാ കായികമേളകളുടെ നടത്തിപ്പ് ആശങ്കയിലായി. കഴിഞ്ഞ വർഷത്തെ റവന്യൂജില്ലാ കായികമേളകളുടെ നടത്തിപ്പു ഫണ്ട് ഇതുവരെ അനുവദിക്കാത്തതിനാൽ പല ജില്ലകളിലെയും അദ്ധ്യാപകർ മേള നടത്താനില്ലെന്ന നിലപാടിലാണ്. തിരുവനന്തപുരം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ കായികമേള നടത്തിപ്പിന്റെ പ്രാഥമിക ചർച്ചകൾ അവർ ബഹിഷ്‌കരിച്ചു.
ഒൻപത് മുതൽ 12 ലക്ഷം രൂപവരെ കായികമേളകൾക്കായി മുൻവർഷം സംഘാടകസമിതി അംഗങ്ങളും സെക്രട്ടറിമാരും സ്വന്തം കൈയിൽ നിന്ന് ചെലവാക്കിയിരുന്നു. കടംവാങ്ങിയും പിരിവെടുത്തുമാണ് തുക സംഘടിപ്പിച്ചത്. മുമ്പ് മേളകൾ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ സർക്കാർ പണം നൽകുമായിരുന്നു.
ഗവൺമെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്ന തുകയിൽ നിന്നാണ് പണം നൽകുന്നത്. 9,10 ക്ലാസുകളിലെ കുട്ടികളിൽ നിന്ന് 15 രൂപയും ഹയർ സെക്കൻഡറി തലത്തിൽ 75 രൂപയും അത്‌ലറ്റിക് ഫണ്ടായി കഴിഞ്ഞ വർഷം ഈടാക്കിയിരുന്നു. 10, 50 രൂപ വീതമായിരുന്ന അത്‌ലറ്റിക് ഫണ്ട് കഴിഞ്ഞ വർഷമാണ് 15, 75 രൂപ വീതമാക്കി ഉയർത്തിയത്. റവന്യൂ - സബ് ജില്ലാ കായികമേളകൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് സാധാരണ ലഭിക്കാറുള്ള തുകയും പലയിടത്തും ലഭിച്ചിട്ടില്ല. റവന്യൂ ജില്ലയ്‌ക്ക് 1,75,000, സബ് ജില്ലയ്‌ക്ക് 75,000 എന്നിങ്ങനെയാണ് പ്ലാൻഫണ്ട് തുക. ഇതിന് പുറമേയാണ് ആകെ ചെലവാകുന്ന തുക അത്‌ലറ്റിക് ഫണ്ടിൽ നിന്ന് നൽകുന്നത്.
അത്‌ലറ്റിക് ഫണ്ട് ഇനത്തിൽ സർക്കാരിലേക്ക് കഴിഞ്ഞതവണയെത്തിയ കോടികൾ വകമാറ്റി ചെലവഴിച്ചെന്നാണ് സംഘടനകളുടെ ആരോപണം.
കായികമേളയെത്തി
ജൂലായ് 10ന് സുബ്രതോ കപ്പോടുകൂടിയാണ് സ്‌കൂൾ കായികമേളകളുടെ തുടക്കം. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ജില്ലാ കായികമേളകൾ ആരംഭിക്കും. ഒക്ടോബറിൽ സംസ്ഥാന മേളയും.
കായികമേളകളുടെ നടത്തിപ്പിന് ഫണ്ട് അത്യാവശ്യമാണ്. മുൻവർഷത്തെ സംഘാടക സമിതി സെക്രട്ടറിമാർ ഉൾപ്പെടെ കടക്കെണിയിലാകും. പണം എത്രയും വേഗം അനുവദിക്കണം.
ഹരീഷ് ശങ്കർ
മുൻ സംസ്ഥാന സ്കൂൾ കായികമേള ഓർഗനൈസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |