അങ്കോള: കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഷിരൂരിലെ അപകടസ്ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ കർണാടക പൊലീസ് ശേഖരിച്ചു. ലോറിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി എം നാരായണ മാദ്ധ്യമങ്ങളോട് പറഞ്ഞു. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. സംഭവസ്ഥലത്തേക്ക് അർജുൻ എത്തിയിട്ടുണ്ടോയെന്ന് ഉറപ്പിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
അർജുൻ സഞ്ചരിച്ച ലോറി അപകടം നടന്ന ഭാഗത്തേക്ക് ദേശീയപാതയിലൂടെ പോകുന്ന വ്യത്യസ്ത സമയങ്ങളിലുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അപകടം നടന്ന സ്ഥലത്തിനുശേഷമുള്ള സിസിടിവികളിൽ ലോറിയുടെ ദൃശ്യം കണ്ടെത്താനായിട്ടില്ല. ഇതോടെയാണ്, അർജുൻ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്. അതേസമയം, അർജുനെ കണ്ടെത്താനായുളള രക്ഷാപ്രവർത്തനങ്ങൾ എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും യാതൊരു സൂചനയും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല.
ലോറിയും അർജുനും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. അർജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയിൽ ഉണ്ടാകാമെന്നാണ് സൈന്യം നൽകുന്ന സൂചന. ആധുനിക റഡാർ സംവിധാനത്തോടെയും ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്താലും കരയിലും വെള്ളത്തിലും ഒരേസമയം തെരഞ്ഞെങ്കിലും ഏഴാം ദിവസവും കണ്ടെത്താനായില്ല.
ഇന്നലെ ഉച്ചയ്‌ക്ക് 12നാണ് 15 മീറ്റർ ആഴത്തിൽ സിഗ്നൽ ലഭിക്കുന്ന റഡാറെത്തിച്ചത്. തുടർന്ന് എട്ട് മീറ്റർ താഴ്‌ചയിൽ നീളമുള്ള ലോഹവും പാറക്കല്ലുമുണ്ടെന്ന് സിഗ്നൽ കിട്ടി. അർജുന്റെ ലോറിയും മുന്നിലുണ്ടായിരുന്ന കാറുമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. മൂന്ന് സ്‌പോട്ടുകളിൽ എട്ട് മീറ്ററിലായി മുഴുവൻ മണ്ണും വൈകിട്ട് അഞ്ചോടെ മാറ്റിയിട്ടും ഫലമുണ്ടായില്ല. പിന്നാലെ ഇന്നലത്തെ തെരച്ചിൽ നിറുത്തി. അതേസമയം തീരത്ത് സിഗ്നൽ കണ്ടതിനെ തുടർന്ന് സൈന്യം ഇന്നലെ വൈകിട്ട് നദിയിലും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |