@പ്രധാന വില്ലൻ ലഹരി ഉപയോഗം
കോഴിക്കോട്: സ്വത്തിന്റെയും പണത്തിന്റെയും പേരിൽ വീട്ടിലെ പ്രായമായ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.
ഇത്തരം സംഭവങ്ങൾക്കും കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതിലും ലഹരിവസ്തുക്കളുടെ ഉപയോഗം പ്രധാന വില്ലനായി മാറുന്നുണ്ട്. കമ്മിഷന്റെ മുമ്പിൽ വന്ന ഒരു കേസിൽ ലഹരിക്ക് അടിപ്പെട്ട മകനാണ് സ്വത്തിന്റെ പേരിൽ വൃദ്ധയായ അമ്മയെ ആക്രമിച്ചത്. അവർക്ക് വീട്ടിൽ സ്വൈര്യമായി കഴിയാൻ വയ്യാത്ത സാഹചര്യണ്. ഇത്തരം സ്ത്രീകൾക്ക് കർശനമായ നിയമ സുരക്ഷ ഉണ്ടാവണമെന്നും അവർ പറഞ്ഞു.
ഭാര്യാഭർതൃ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ഗാർഹിക പരാതികളിൽ മിക്കതും. വിവാഹശേഷം ഭാര്യയുടെ സ്വർണവും മറ്റും
കൈക്കലാക്കിയ ശേഷം സംരക്ഷിക്കാതിരിക്കുന്ന സംഭവങ്ങളുണ്ട്. കുടുംബബന്ധങ്ങൾ തകരുമ്പോൾ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. തൊഴിലിടങ്ങളിലെ പീഡനമാണ് മറ്റൊരു വിഭാഗം പരാതി. വർഷങ്ങളോളം ജോലി ചെയ്ത അൺ എയ്ഡഡ് സ്‌കൂളിൽ നിന്ന് ഒരു സുപ്രഭാതത്തിൽ യാതൊരു ആനുകൂല്യവും നൽകാതെ അദ്ധ്യാപികമാരെ പിരിച്ചുവിടുന്ന അവസ്ഥയുണ്ട്. ഗാർഹിക പീഡന കേസുകളിൽ അതിക്രമത്തിനിരയായ സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ജില്ലയിലെ വനിത സംരക്ഷണ ഓഫീസർക്ക് നിർദേശം നൽകിയതായും വനിതാ കമ്മിഷൻ അദ്ധ്യക്ഷ അറിയിച്ചു.
കോഴിക്കോട് ജില്ലാതല അദാലത്തിൽ 26 പരാതികൾ തീർപ്പാക്കി. രണ്ടെണ്ണം നിയമ സഹായത്തിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറി. ഒന്നിൽ പൊലീസ് റിപ്പോർട്ട് തേടി. 47 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 76 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.
വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ ലിസി, ജെമിനി, ശരൺ പ്രേം, കൗൺസലർമാരായ സുധിന സനുഷ്, സുനിഷ റിനു, സബിന രൺദീപ്, അവിന സി, കോഴിക്കോട് വനിത സെൽ എ.എസ്.ഐ ഗിരിജ എൻ നാറാണത്ത് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |