കോട്ടയം: മറുനാട്ടുകാരും കനായിംഗ് കയാക്കിംഗ് ദേശീയ താരങ്ങളുമുണ്ടോ... ടീം ഡബിളിൾ സ്ട്രോങ്ങാകും. ലക്ഷങ്ങൾ ചെലവിട്ട് നെഹ്റു ട്രോഫിക്ക് തയാറെടുക്കുന്ന ബോട്ട് ക്ലബുകൾ ഇപ്പോൾ അന്യസംസ്ഥാനക്കാർക്ക് പിന്നാലെയാണ്. വിവിധ ചുണ്ടനുകളിൽ തുഴയെറിയാൻ അഞ്ചൂറോളം അന്യസംസ്ഥാനക്കാരാണ് കേരളത്തിലെത്തിയിരിക്കുന്നത്. സമയവും വേഗവും നിർണായകമാകുന്ന നെഹ്റു ട്രോഫിയിൽ കനായിംഗ് കയാക്കിംഗ് ദേശീയ താരങ്ങളെ തുഴച്ചിൽക്കാരാക്കാൻ ബോട്ട് ക്ലബുകൾ തമ്മിൽ കടുത്തമത്സരമാണ്. കാശ്മീർ, മണിപ്പൂർ, ആസാം,മേഘാലയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിവധ ചുണ്ടനുകളിൽ തുഴയുന്നത്. ജീവിതത്തിൽ ചുണ്ടൻ വള്ളങ്ങൾ കാണാത്ത കയാക്കിംഗ് താരങ്ങളെ ചെറുവള്ളങ്ങളിൽ പരിശീലിപ്പിച്ചാണ് സജ്ജരാക്കുന്നത്. 100 തുഴക്കാരുള്ള ചുണ്ടനിൽ 25 കളിക്കാർ വരെ അന്യസംസ്ഥാനക്കാരാകാമെന്നതാണ് നിബന്ധനയെങ്കിലും പല ചുണ്ടനുകളിലും ഇതിലേറെ വരും.
ദിവസം കൂലി: 2000 രൂപ
വിമാന ടിക്കറ്റ്, കോച്ച്, മുന്തിയ താമസസൗകര്യം, പ്രോട്ടീൻ ഭക്ഷണം, ദിവസം 2000 രൂപ കൂലി എന്നിവയാണ് തുഴച്ചിൽകാർക്ക് ഓഫർ. ഇവർക്കായി പ്രത്യേക താമസ സൗകര്യവും ഉത്തരേന്ത്യൻ ഭക്ഷണവുമാണ് ക്ലബുകൾ ഒരുക്കുന്നത്. കുമരകത്തു നിന്ന് ടൗൺബോട്ട് ക്ലബും കുമരകം ബോട്ട് ക്ലബും മാത്രമേ ഇത്തവണ പുന്നമടപൂരത്തിൽ പങ്കെടുക്കുന്നുള്ളൂ. മൂന്നു ക്ലബുകൾ സാമ്പത്തിക പ്രതിസന്ധികാരണം ഈ വർഷം പുന്നമടയിലേക്കില്ല. ഈ ക്ലബുകളിലെ മികച്ച തുഴച്ചിൽകാരെ റാഞ്ചാൻ കുട്ടനാട്ടിൽ നിന്നുള്ള ബോട്ട് ക്ലബുകൾ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |