പീരുമേട്: മഴ അൽപ്പമൊന്ന് കനത്താൽ, കാറ്റ് ഒന്നാഞ്ഞ് വീശിയാൽ അപ്പോ പോകും വൈദ്യുതി, പിന്നെ മണിക്കൂറുകൾ നോക്കണ്ട. പീരുമേട്, ഏലപ്പാറ പ്രദേശത്താണ് വൈദ്യുതി പോകുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങളായി എല്ലാ ദിവസവും മഴ ശക്തമായതിനാൽ നിരവധി തവണയാണ് ഒരു ദിവസം വൈദ്യുതി മുടങ്ങുന്നത്. ഇന്നലെ രാവിലെ പോയ വൈദ്യുതി എട്ടിനാണ് തിരികെ വന്നത്. ഒമ്പതിന് വീണ്ടും പോയി. 11ന് വീണ്ടും വൈദ്യുതി വന്നു. വീണ്ടും ഉച്ചയ്ക്ക് 12ന് പോയി വൈകിട്ട് വന്നു. ഗാർഹിക ഉപഭോക്താക്കളെ മാത്രമല്ല ചെറുകിട, വൻകിടതേയില ഫാക്ടറികളും വ്യാപാര- വ്യവസായ സ്ഥാപനങ്ങളുമെല്ലാം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. പീരുമേട്-പോത്തുപ്പാറ ഫീഡറിൽ 11 കെ.വി ലൈനിൽ ഏഴോളം ചെറുകിട- വൻകിട തേയില ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതിയുടെ വരവും പോക്കും കാരണം നൂറുകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഇപ്പോൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഇത് തൊഴിലാളികളുടെ ജോലിയെയും തേയില ഉത്പാദനത്തെയും ബാധിക്കുന്നുണ്ട്. പച്ചകൊളുന്ത് സീസണിൽ വൻതോതിൽ കൊളുന്ത് ഫാക്ടറികളിലെത്തും. വൈദ്യുതിയില്ലാത്തിനാൽ ഇത് അരയ്ക്കാൻ കഴിയാതെ പച്ച കൊളുന്ത് കേടായി പോകുന്ന സ്ഥിതിയുണ്ട്. വൈദ്യുതി മുടക്കമില്ലാതെ സ്ഥിരമായി ലഭിക്കുന്നതിന് അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. മുമ്പ് എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഇത്തരത്തിൽ മുടങ്ങിയിരുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.
അറ്റകുറ്റപണിക്ക് ആളില്ല
നേരത്തെ മഴക്കാലത്തിന് മുമ്പ് കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി ലൈനുകളിൽ തട്ടിനിൽക്കുന്ന മരക്കാമ്പുകളും ചില്ലകളും വെട്ടിമാറ്റിയിരുന്നു. എന്നാൽ കാലവർഷം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും പലയിടത്തും വൈദ്യുതി ലൈനിൽ തട്ടി മരക്കൊമ്പുകളും ചില്ലകളുമാണ് നിൽക്കുന്നത്. ഇവ വെട്ടി മാറ്റാൻ വൈദ്യുതി ബോർഡിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇത്തരം ജോലികൾ ചെയ്യാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ല. അതുകൊണ്ടുതന്നെ ചെറിയ കാറ്റടിക്കുമ്പോൾ മരക്കൊമ്പ് ലൈനിലേക്ക് വീണ് വൈദ്യുതി പോകും. മുമ്പ് അറ്റകുറ്റപണി ചെയ്യാനും ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നു. ഇപ്പോൾ കരാറടിസ്ഥാനത്തിൽ വാഗമൺ മുതൽ പീരുമേട് പഞ്ചായത്ത് പൂർണമായും അറ്റകുറ്റപണി ചെയ്യാൻ ഒരു സെക്ഷൻ ജീവനക്കാർ മാത്രമാണുള്ളത്. ഇവർക്ക് എല്ലായിടത്തും വേഗത്തിൽ എത്താനാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |