തിരുവനന്തപുരം: വിദേശരാജ്യങ്ങളുമായും എംബസികളുമായുമുള്ള സഹകരണം ഏകോപിപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതിനെ കേന്ദ്രസർക്കാർ വിമർശിച്ചതോടെ, ആ തസ്തികയുടെ പേര് മാറ്റാൻ ആലോചന. വിദേശ സഹകരണത്തിനുള്ള സെക്രട്ടറി എന്നതിനു പകരം നോഡൽ ഓഫീസർ എന്നാക്കാനാണ് നീക്കം. സംസ്ഥാനങ്ങൾക്ക് വിദേശത്തെ ആവശ്യങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കാമെന്ന് 2014ൽ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. കേരളം അന്ന് നോഡൽ ഓഫീസറെ നിയോഗിച്ചിരുന്നില്ല. പകരം നോർക്കയ്ക്ക് ഏകോപനച്ചുമതല നൽകി. 2021ൽ മുൻ അംബാസഡർ വേണു രാജാമണിയെയും അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥനായ സുമൻബില്ലയെയും നിയോഗിച്ചു.
വിദേശസഹകരണ സെക്രട്ടറിയെന്ന് വാസുകിയുടെ നിയമന ഉത്തരവിൽ ഉൾപ്പെടുത്തിയതോടെ, കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ സംസ്ഥാനം കടന്നുകയറിയെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. താത്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ വിദേശരാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോ സംസ്ഥാന സർക്കാരിന് ബന്ധം പാടില്ല. വിദേശരാജ്യങ്ങളുമായുള്ള ഏത് ഇടപാടിനും കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയുണ്ടാവണം. അതിനാൽ വാസുകിയെ നോഡൽ ഓഫീസറാക്കി തലയൂരാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |