കെ ക്യൂ സിനിമയിൽ അഭിനയിച്ചതിനുശേഷം നടിയും മോഡലുമായ പാർവതി ഓമനക്കുട്ടൻ നടത്തിയ പ്രസ്താവന ശരിയല്ലെന്ന് തുറന്നുപറഞ്ഞ് നടനും നിർമാതാവുമായ ബൈജു ഏഴുപുന്ന. സിനിമ കഴിഞ്ഞതിനുശേഷം ബൈജു തന്നെ പറഞ്ഞുപറ്റിച്ചുവെന്നാണ് പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോഴിതാ പാർവതിയുടെ പ്രസ്താവനയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ബൈജു ഏഴുപുന്ന.
'കെ ക്യൂ എന്ന സിനിമയിൽ ഞാൻ നായകനായിരുന്നില്ല. മറ്റൊരു വേഷമായിരുന്നു എനിക്കുളളത്. ആ സിനിമ നിർമിക്കാമെന്ന് വാക്കുപറഞ്ഞത് മറ്റൊരാളായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും അദ്ദേഹം പിൻമാറി. പിന്നെ എനിക്ക് ആ സിനിമ പൂർത്തിയാക്കേണ്ടി വന്നു. പക്ഷെ ചില കാരണങ്ങൾ കൊണ്ട് ഞാൻ തന്നെ സിനിമയുടെ സംവിധായകനും ആകേണ്ടി വന്നു. അപ്പോഴെങ്കിലും എന്റെ കഥാപാത്രം മറ്റൊരു അഭിനേതാവിനെ ഏൽപ്പിക്കേണ്ടതായിരുന്നു. ആ സിനിമയുടെ സമയത്ത് ഒരുപാട് വിമർശനങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു.സിനിമയിലെ നായിക പാർവതി ഓമനകുട്ടനായിരുന്നു. അഭിനയിച്ചതിനുശേഷം അവർ തന്നെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ബൈജു ഏഴുപുന്ന തന്നെ പറ്റിച്ചുവെന്നായിരുന്നു പാർവതി അന്ന് പറഞ്ഞത്.
ആ ക്യാരക്ടർ ചെയ്യാനിരുന്നത് ഞാനല്ല എന്നാണ് പാർവതി അന്ന് പറഞ്ഞത്. പക്ഷെ കെ ക്യൂവിന്റെ ലോഞ്ചിന്റെ സമയത്ത് പാർവതിയ്‌ക്കൊപ്പം ഫോട്ടോ ഷൂട്ടൊക്കെ ചെയ്തതാണ്. വേറൊരു നടനും ഉണ്ടായിരുന്നു. പക്ഷെ അപ്പോഴും എന്റെ കഥാപാത്രം ഞാൻ ചെയ്യുന്നുണ്ടായിരുന്നു. അന്നൊന്നും അങ്ങനെ പറഞ്ഞിരുന്നില്ല. എനിക്ക് കഥ ഇഷ്ടപ്പെട്ടതിനാൽ ചെയ്യുന്നു എന്നാണ് പാർവതി പറഞ്ഞത്. അന്ന് പാർവതി കൊടുത്ത അഭിമുഖം യൂട്യൂബിൽ ഇപ്പോഴും കാണാം. സിനിമ റിലീസായ ശേഷമാണ് ഇങ്ങനെ പറയുന്നത്.
ഞാൻ പാർവതിയോട് കഥ പറഞ്ഞപ്പോൾ തന്നെ തൻസീർ എന്ന കഥാപാത്രം ചെയ്യുന്നത് ഞാനാണെന്ന് പറഞ്ഞിരുന്നു. രണ്ടാമത്തെ കഥാപാത്രം ആദ്യം ആര്യ ചെയ്യുമെന്നായിരുന്നു ആദ്യത്തെ സംവിധായകൻ പറഞ്ഞിരുന്നത്. ആര്യയെ കൊണ്ടുവരും എന്നായിരുന്നു അയാൾ പറഞ്ഞിരുന്നത്. ഞങ്ങളുടെ മുന്നിൽ വച്ചാണ് അയാൾ ആര്യയോട് ഫോണിൽ സംസാരിച്ചത്. പിന്നീടാണ് അറിയുന്നത് ആര്യ അറിഞ്ഞിട്ടു പോലുമില്ലെന്ന്. ആര്യ എന്ന് പറഞ്ഞ് സംസാരിച്ചിരുന്നത് വേറെ ആളോടായിരുന്നു.
ഇതോടെയാണ് ഞങ്ങൾ അയാളെ മാറ്റുന്നത്. പിന്നീട് തമിഴിൽ നിന്നും ഒരാളെ കൊണ്ടുവന്നു. അയാളെ വച്ച് തന്നെയായിരുന്നു പൂജ ചെയ്തത്. അയാളാണ് ആ കഥാപാത്രം ചെയ്യുന്നതെന്ന് പാർവതിയ്ക്ക് അറിയാമായിരുന്നു. പക്ഷെ അയാളെ കൊണ്ട് അഭിനയിച്ചു നോക്കിയപ്പോൾ ശരിയായില്ല. പിന്നെ ആ കഥാപാത്രം ചെയ്യാൻ വരുന്നത് ആൻസൺ പോളാണ്. ആൻസണും ടൊവിനോയും ആ കഥാപാത്രത്തിനായി ഓഡിഷൻ ചെയ്തവരാണ്. ഞാൻ തിരഞ്ഞെടുത്തത് ആൻസണിനെയായിരുന്നു.
അല്ലാതെ ഞാൻ ആരേയും പറഞ്ഞു പറ്റിച്ചിട്ടില്ല. പാർവതി പറഞ്ഞത് ശരിയല്ല. അവർ അവസാനമായി ചെയ്ത സിനിമയാണ് കെക്യു, ഞാൻ ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. സിനിമയിൽ കള്ളത്തരം പറയാറില്ല. സിനിമയെ വേറൊരു തരത്തിലേക്ക് കൊണ്ടുപോകാറില്ല. അതിനാൽ തന്നെ സിനിമ ഇല്ലാത്ത ഒരു വർഷം പോലും ഇന്നുവരെ ഉണ്ടായിട്ടില്ല. ആരും മാറ്റി നിർത്തിയിട്ടില്ല. ഒരുപാട് നല്ല സിനിമകൾ ഇപ്പോഴും ചെയ്യുന്നുണ്ട്. സിനിമ സത്യമുള്ളതാണ്. പാർവതി എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പറഞ്ഞ പൈസ കൊടുത്തിട്ടുണ്ട്. നന്നായി തന്നെയാണ് പിരിഞ്ഞതും'- ബൈജു ഏഴുപുന്ന വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |