ഭോപ്പാൽ: രാത്രി നിറുത്താതെ കരഞ്ഞ കുഞ്ഞിനെ അമ്മയുടെ കാമുകൻ നിലത്തെറിഞ്ഞ് കൊന്നു. മദ്ധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. ശിവ്പുരി സുലാർ ഖുർദിൽ കാമുകനൊപ്പം താമസമാക്കിയ ജയന്തി(35)യുടെ ഒരുവയസ്സുള്ള മകൾ ഛായയാണ് കൊല്ലപ്പെട്ടത്. പ്രതി ഭയ്യാലാൽ (25) കുഞ്ഞിനെ നിലത്തെറിഞ്ഞും പിന്നീട് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ രക്ഷപ്പെട്ട ഭയ്യാലാലിനു വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം. രാത്രി കുഞ്ഞ് നിറുത്താതെ കരഞ്ഞത് പ്രതിയെ പ്രകോപിപ്പിച്ചു. തുടർന്ന് കുഞ്ഞിനെ കാലിൽ പിടിച്ച് തറയിലേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ തലയിൽ ഗുരുതരമായി പരിക്കേറ്റു. മൂക്കിൽനിന്നടക്കം രക്തം ഒഴുകി. പിന്നാലെ പ്രതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് മരണം ഉറപ്പുവരുത്തി. സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാവിലെയോടെ ഇയാൾ വീട്ടിൽനിന്ന് കടന്നുകളഞ്ഞു. അതുവരെ കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേർത്തുവച്ച് ജയന്തി ഇരുന്നു. പ്രതി പോയതിന് പിന്നാലെ ജയന്തി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി.
ഭർത്താവിനും മൂന്നുമക്കൾക്കും ഒപ്പം ബംഗളൂരുവിലായിരുന്ന ജയന്തി 20 ദിവസം മുൻപാണ് കാമുകനൊപ്പം ശിവ്പുരിയിലെത്തിയത്. ഒരു വർഷം മുമ്പാണ്
ഭയ്യാലാൽ ബംഗളൂരുവിലെത്തിയത്. ഭയ്യാലാലും ജയന്തിയും ബംഗളൂരുവിൽ കൂലിപ്പണിക്കാരായിരുന്നു. ഇതിനിടെ ഇവർ അടുപ്പത്തിലായി. തുടർന്ന് ഭർത്താവിനെയും മൂത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് ജയന്തി ഇളയകുഞ്ഞുമായി ഇയാൾക്കൊപ്പം ശിവ്പുരിയിലെത്തി ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |