വള്ളികുന്നം : അനധികൃത മദ്യവിൽപ്പന പൊടിപൊടിച്ച വള്ളികുന്നം താളീരാടിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ പതിവ് മദ്യവിൽപ്പനക്കാരി അകത്തായി. താളിരാടി സജിഭവനം വീട്ടിൽ സരോജിനിയാണ് 1.8 ലിറ്റർ വിദേശമദ്യവുമായി അറസ്റ്റിലായത്. താളീരാടിയിൽ ബാറിന് സമാനമായി പ്രവർത്തിച്ചുവന്ന മദ്യവിൽപ്പനകേന്ദ്രങ്ങളെപ്പറ്റി കേരളകൗമുദി ആഗസ്റ്റ് 7ന് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്നലെ എക്സൈസ് റെയ്ഡ് നടത്തിയത്.
നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി.ആറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏതാനും ദിവസം മുമ്പ് സരോജിനിയുടെ മദ്യവിൽപ്പന കേന്ദ്രത്തിൽ നിന്ന് മദ്യപിച്ച പശ്ചിമബംഗാൾ സ്വദേശി സമയഹസ്തയെ സുഹൃത്തായ സനതൻ കഴുത്തിൽ കയർ മുറുക്കികൊലപ്പെടുത്തിയിരുന്നു.
സർക്കാർ മദ്യശാലയിലേക്കും ബാറുകളിലേക്കും കിലോമീറ്ററുകൾ കണക്കിന് ദൂരമുള്ളതിനാൽ അനധികൃത മദ്യവിൽപ്പനക്കാരുടെ താവളമാണ് താളീരാടി. ബാറിന് സമാനമായി കഴിക്കാൻ ഇടവും ഇഷ്ടമുള്ള ഭക്ഷണവും ഒരുക്കി നൽകിയായിരുന്നു ഇവടുത്തെ മദ്യക്കച്ചവടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |