ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
പവിത്ര ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്. ബംഗളൂരു 24-ാം അഡി. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ ബുധനാഴ്ച സമർപ്പിച്ച 3991 പേജുകളുള്ള കുറ്റപത്രത്തിൽ അതിക്രൂര കൊലപാതകമാണ് നടന്നതെന്ന് പറയുന്നു. കൊലപാതകം നടന്ന് 80 ദിവസത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. 231 സാക്ഷികളാണുള്ളത്. ഇതിൽ മൂന്നുപേർ ദൃക്സാക്ഷികളാണ്. നിർണായകമായ പല തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് എട്ട് ഫോറൻസിക് റിപ്പോർട്ടുകളാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. ഇതിനൊപ്പം സി.സി ടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ജൂൺ എട്ടിനാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെ അയച്ചതാണ് പ്രകോപനത്തിന് കാരണം.
ദർശന്റെ നിർദ്ദേശപ്രകാരം ക്വട്ടേഷൻസംഘം രേണുകാസ്വാമിയെ തട്ടിക്കൊണ്ടു വരികയും ബംഗളൂരു പട്ടണഗരെയിലെ ഒരു കേന്ദ്രത്തിലെത്തിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ജൂൺ ഒമ്പത് പുലർച്ചെ രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേർ കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനിൽ ഹാജരായി. സാമ്പത്തിക തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, പൊലീസിന്റെ അന്വേഷണത്തിൽ നടൻ ദർശനും നടി പവിത്രയ്ക്കും പങ്കുള്ളതായി കണ്ടെത്തി. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാം ഹൗസിൽ നിന്ന് അറസ്റ്റ് ചെയ്തു. രേണുകാസ്വാമിയെ ക്രൂരമായി മർദ്ദിച്ചും ഷോക്കേൽപ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ജനനേന്ദ്രിയം ഉൾപ്പെടെ തകർക്കുകയും ചെയ്തു. സിഗരറ്റ് വലിക്കുകയും വീഡിയോ കാൾ ചെയ്യുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുത്തുവന്നതോടെ ദർശനെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ബെല്ലാരി ജയിലിലേക്ക് മാറ്റിയിരുന്നു. ഒമ്പത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |