ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ഇറ്റിലിയുടെ ജാക്ക് സിന്നറും യു.എസിന്റെ ടെയ്‌ലർ ഫ്രിറ്റ്‌സും ഏറ്റുമുട്ടും. ഇന്ന് രാത്രിയാണ് ഫൈനൽ പോരാട്ടം. ഇരുവരും ആദ്യമായാണ് യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്നത്. യു.എസ് ഓപ്പൺ പുരുഷ സിംഗിൾ ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന് റെക്കാഡ് സിന്നർ സ്വന്തമാക്കി കഴിഞ്ഞു. 2009ൽ ആൻഡി റോഡിക്കിന് ശേഷം യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ യു.എസ് താരമാണ് ഫ്രിറ്റ്‌സ്.
സെമിയിൽ ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപ്പറിനെ വീഴ്ത്തിയാണ് സിന്നർ ഫൈനലുറപ്പിച്ചത്. നാട്ടുകാരൻ തന്നെയായ ഫ്രാൻസസ് ടിഫോയയെ കീഴടക്കിയാണ് ഫ്രിറ്റ്‌സ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
25-ാം സീഡായ ജാക്കിനെ നേരിട്ടുള്ള സെറ്റുകളിലായിരുന്നു സിന്നിർ തോൽപ്പിച്ചത്. സ്കോർ: 7-5,7-6,6-2. മത്സരത്തിനിടെ ശർുദ്ദിച്ച് അവശനായ ജാക്കിന് മെഡിക്കൽ സഹായം തേടേണ്ടി വന്നു. മറുവശത്ത് സിന്നിറുടെ ഇടത്തേ കൈക്കുഴയ്ക്ക് പരിക്കേൽക്കകയും ചെയ്തു. ആദ്യ രണ്ട് സെറ്റിലും ജാക്ക് സിന്നർക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
അതേസമയം അഞ്ച് സെറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് ഫ്രിറ്റ്‌സ് ടിയാഫോയുടെ വെല്ലുവിളി മറികടന്നത്. സ്കോർ: 4-6, 7-5, 4-6, 6-4, 6-1. ആദ്യ മൂന്ന് സെറ്റിൽ രണ്ടും ജയിച്ച് മുൻതൂക്കം നേടിയ ടിയാഫോയെ അവസാന രണ്ട്സെറ്റുകളിൽ തകർപ്പൻ പ്രകടനം നടത്തിയാണ് ഫ്രിറ്റ്‌സ് മറികടന്നത്. ഇതുവരെ ഏറ്റുമുട്ടുയ മത്സരങ്ങളിൽ ഒരെണ്ണത്തിലൊഴികെ ബാക്കി എല്ലാ മത്സരങ്ങളിലും ടിയാഫോയെ കീഴടക്കാൻ ഫ്രിറ്റ്‌സിനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |