തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയിരിക്കെ, സർക്കാർ അദ്ദേഹത്തെ നിലനിറുത്തുന്നത് സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന. ആർ.എസ്.എസ് ഉന്നത നേതാവുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ 'ഉറ്റബന്ധു'വിനെ അജിത് കൂടെക്കൂട്ടിയെന്ന വിവരം പേരടക്കം തെളിവുകളോടെ പുറത്തുവന്നാൽ അത് സർക്കാരിനെതിരെ രാഷ്ട്രീയ സുനാമിയായി മാറും.
ഇപ്പോൾതന്നെ സി.പി.എം-ആർ.എസ്.എസ് രഹസ്യ ബാന്ധവമെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ആർ.എസ്.എസ് നേതാവ് രാം മാധവുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാരിലെ ഏതൊക്കെ പ്രമുഖർ ഉണ്ടായിരുന്നുവെന്ന രഹസ്യം പുറത്തുവന്നാൽ കേരളം വീണ്ടും ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു.
വിവാദം കൊടുമ്പിരിക്കൊണ്ടിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുമ്പോൾ അതിനെ പ്രതിരോധിക്കാനാവാത്ത നിലയിലാണ് ഭരണപക്ഷം. അതിനിടെ, ആർ.എസ്.എസ് രാജ്യത്തെ വലിയ പ്രസ്ഥാനമാണെന്നും അതിന്റെ നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ലെന്നുമുള്ള സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ ന്യായീകരണത്തിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യ ചിഹ്നമായി. വിവാദ പുരുഷനായ മുൻ ഡി.ജി.പി.രമൺ ശ്രീവാസ്തവയെ വഴിവിട്ട് സംരക്ഷിക്കാൻ അന്നത്ത മുഖ്യമന്ത്രി കെ.കരുണാകരൻ നടത്തിയ നീക്കങ്ങൾക്കൊടുവിൽ ആ സർക്കാരിനുതന്നെ തിരിച്ചടിയായത് ഇപ്പോൾ ചർച്ചയാവുന്നുണ്ട്.
പാളയത്തിൽ പട മുറുകുന്നു
കൂടിക്കാഴ്ച വിവാദം സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും
പ്രതിസന്ധിയിലാക്കിയിരിക്കെ, സി.പി.ഐ കേന്ദ്ര നേതൃത്വം കൂടി ഇടപെട്ടതോടെ പാളയത്തിൽ പട മുറുകുകയാണ്
എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച ഗൗരവത്തോടെ കാണുന്നതായി വ്യക്തമാക്കിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ഇക്കാര്യത്തിൽ സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് തേടി കൂടിക്കാഴ്ച സംബന്ധിച്ച ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് സി.പി.എമ്മിന്റെ സംഘപരിവാർ പോരാട്ടങ്ങളുടെ മുനയൊടിക്കുന്നതാണ് കൂടിക്കാഴ്ചയെന്നാണ് സി.പി.ഐയുടെ ആക്ഷേപം
മുന്നണി മാറ്റമെന്ന അഭ്യൂഹം
സർക്കാർ നിലപാടുകളിൽ കടുത്ത അതൃപ്തിയുള്ള സി.പി.ഐയും,കേരള കോൺഗ്രസും എൽ.ഡി.എഫ് വിട്ട് അക്കരപ്പച്ച തേടുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പരക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലാക്കാക്കി രണ്ടുകക്ഷികളെയും വലയിൽ വീഴ്ത്താനുള്ള ചരടുവലികൾ കോൺഗ്രസും മുസ്ലീംലീഗും ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |