ന്യൂഡൽഹി: ആർ.ജെ.ഡിയുമായുള്ള സീറ്റ് ചർച്ചകളെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ കോൺഗ്രസ് ബീഹാർ തിരഞ്ഞെടുപ്പിനുള്ള 48 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഒന്നാം ഘട്ട പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ അന്തിമ സീറ്റ് ധാരണ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ പത്ത് സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് പത്രിക സമർപ്പിക്കാൻ അനുമതി നൽകിയിരുന്നു.
നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ കദ്വയിൽ മത്സരിക്കും. ബച്ച്വാരയിൽ ഗരീബ് ദാസിനെ പ്രഖ്യാപിച്ചു. ഇവിടെ മുന്നണിയിലെ സി.പി.ഐയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനാൽ സൗഹൃദ മത്സരമുണ്ടാകും. ധാരണയുണ്ടാകാത്തതിനാൽ പാർട്ടികൾക്ക് ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനായില്ല.
സഖ്യത്തിലെ പ്രധാന കക്ഷികളായ ആർ.ജെ.ഡിക്കും കോൺഗ്രസിനും ഇടയിൽ സീറ്റുകളുടെ കാര്യത്തിൽ ധാരണയുണ്ടാകാത്തതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് വൈകിയത്. തർക്കം പരിഹരിക്കാൻ ഇന്നലെ രാത്രി ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര ചർച്ചകൾ നടന്നു. വലിയ കക്ഷികൾ തങ്ങൾക്ക് അർഹതപ്പെട്ട സീറ്റുകൾ തട്ടിയെടുക്കുന്നത് അനുവദിക്കില്ലെന്ന് ഘടകകക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടി(വി.ഐ.പി) നേതാവ് മുകേഷ് സാഹിനി വ്യക്തമാക്കി.
തർക്കത്തിനിടെ പ്രഖ്യാപനം
ചർച്ചകൾ നീളുന്നതിനിടെ കോൺഗ്രസ് ബുധനാഴ്ച രാത്രി വൈകി ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പി.സി.സി അദ്ധ്യക്ഷൻ രാജേഷ് റാം, ശശി ശേഖർ സിംഗ്, കൗശലേന്ദ്ര കുമാർ തുടങ്ങിയ പ്രമുഖരും ഇതിലുണ്ട്. ആർ.ജെ.ഡിയും, ഇടതുപാർട്ടികളും സാദ്ധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു. ബച്വാര സീറ്റിൽ സി.പി.ഐയും കോൺഗ്രസും സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചത് തർക്കത്തിനിടയാക്കി.
പ്രചാരണത്തിൽ മുന്നേറി എൻ.ഡി.എ
അതേസമയം എൻ.ഡി.എ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയോടെ പ്രചാരണത്തിന് തുടക്കം കുറിച്ചു. ബി.ജെ.പി 101 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ബാക്കി ചർച്ചകൾക്കും പ്രചാരണത്തിനുമായി ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് പാട്‌നയിൽ എത്തിയേക്കും. എൻ.ഡി.എ നേതാക്കൾ ഗ്രാമങ്ങൾതോറും യോഗങ്ങൾ നടത്തുമ്പോൾ, സ്ഥാനാർത്ഥികളെ അന്തിമമാക്കാൻ മഹാമുന്നണി പാടുപെടുകയാണ്.
ജെ.ഡി.യു സ്ഥാനാർത്ഥികൾ
ഇന്നലെ 44 പേരുടെ രണ്ടാം പട്ടിക പ്രഖ്യാപിച്ചതോടെ ജെ.ഡി.യുവിന് അനുവദിച്ച 101 സീറ്റിലും സ്ഥാനാർത്ഥികളായി. ഇതോടെ മന്ത്രിമാരായ ലെഷി സിംഗ്, ജയന്ത് രാജ്, സുമിത് കുമാർ സിംഗ്, ഷീല മണ്ഡൽ, മുൻ എംപി ദുലാൽ ചന്ദ്ര ഗോസ്വാമി, മഹാബലി സിംഗ്, ബുലോ മണ്ഡൽ, മുൻ ബീഹാർ നിയമസഭാ സ്പീക്കർ സദാനന്ദ് സിംഗിന്റെ മകൻ ശുഭാനന്ദ് മുകേഷ് തുടങ്ങിയവർ രണ്ടാം പട്ടികയിലുണ്ട്. 57 പേരുടെ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |