
വിഴിഞ്ഞം: കാലവർഷം എത്താറായി, തിരയടി ഭീഷണിയിൽ പനത്തുറദേശം. ഇവിടത്തെ കരിങ്കൽ സംരക്ഷണഭിത്തി ബലപ്പെടുത്താത്തത് ഭീതിവർദ്ധിപ്പിക്കുകയാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് നിലവിലുള്ള കരിങ്കൽ കടൽഭിത്തി കൂടുതൽ തകർച്ചയിലാണ്. കാലവർഷം കനക്കുന്നതോടെ ശക്തമായ കടൽത്തിരകൾ ഭിത്തികൾ കടന്നെത്തും.
കടൽഭിത്തി ബലപ്പെടുത്തുന്നതടക്കം പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന നിലയ്ക്ക് കഴിഞ്ഞ വർഷം അധികൃതർ സ്ഥലം സന്ദർശിച്ച് പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല. ഇതു സംബന്ധിച്ച് പ്രാഥമിക നടപടികൾ പോലും പൂർത്തിയായില്ല.
കടൽഭിത്തി ബലപ്പെടുത്തുന്നതിനു ട്രെട്രാപോഡ് നിക്ഷേപിക്കുമെന്നാണ് കഴിഞ്ഞ വർഷം മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച പദ്ധതിരേഖ തയാറായെന്നും അന്ന് അധികൃതർ പറഞ്ഞിരുന്നു. പദ്ധതി നടപ്പാകുംവരെ കടലാക്രമണഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ ഭിത്തിയുടെ താൽക്കാലിക അറ്റകുറ്റപ്പണിക്കുള്ള നടപടിയുണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ തകർന്ന ഭാഗങ്ങളൊക്കെ അതേനിലയിൽ തുടരുകയാണ്.
പദ്ധതി നടപ്പായില്ല
ചെന്നൈയിലെ സെന്റർ ഫോർ കോസ്‌റ്റൽ റിസർച് സ്റ്റേഷനിൽ നിന്നുള്ള വിദഗ്ദ്ധസംഘം തലസ്ഥാനത്തെ കൊല്ലങ്കോട്,ശംഖുംമുഖം തീരങ്ങളിൽ നടത്തിയ പഠനനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള പദ്ധതിയാണ് പനത്തുറയിലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നത്. 88 കോടിരൂപയുടെ എസ്റ്റിമേറ്റും പദ്ധതിരേഖയും തയാറാക്കി ലോകബാങ്ക് സഹായത്തിനായി സമർപ്പിച്ചെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ വലിയ പദ്ധതിയായതിനാൽ പരിസ്ഥിതി ആഘാതപഠനം ഉൾപ്പെടെ വേണമെന്നും ഇതിനായി ഫണ്ടു ലഭ്യമാകേണ്ടതുണ്ടെന്നുമാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
തകർച്ച ഭീഷണിയിൽ
ട്രെട്രാപോഡിനു പകരം മറ്റൊരു രീതിയിലുള്ള നിർമ്മിതി പരാമർശമുണ്ടെന്നും അധികൃതർ വിശദീകരിച്ചു. വലിയപദ്ധതി നടപ്പാകുന്നതിനു കാലതാമസമുണ്ടെന്ന നിലയ്ക്ക് താൽക്കാലിക അറ്റകുറ്റപ്പണിക്ക് ലഭിച്ചത് കുറഞ്ഞ ഫണ്ടാണെന്നുമാണ് അധികൃതർ പറയുന്നത്. ഭിത്തി തകർന്ന ഭാഗങ്ങളിലൂടെ അടിച്ചുകയറുന്ന തിരകൾ പനത്തുറ കരയിലെ നിരവധി വീടുകൾക്ക് തകർച്ച ഭീഷണിയുയർത്തും. റോഡുൾപ്പെടെ തകർച്ചയിലാവും. പ്രദേശത്തെ ക്ഷേത്രത്തിലും മുസ്ലീം പള്ളികളിലും കടലാക്രമണ ഭീഷണി നേരിടുകയാണ്.പനത്തുറ മുതൽ പൊഴിക്കര വരെ നീളുന്ന കടൽ ഭിത്തിയാണ് പലയിടത്തും ഇടിഞ്ഞുതാണത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |