നെടുമങ്ങാട്: അമ്മയെ ഭീഷണിപ്പെടുത്തിയ യുവാവിന്റെ കൈവിരലുകൾ മുറിച്ച കേസിൽ മകനുൾപ്പടെ 4 പേരെ വലിയമല പൊലീസ് അറസ്റ്റുചെയ്തു. ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ വി.വി.ടി ഹൗസിൽ മുഹമ്മദ് ഉനൈസ് (28), പനവൂർ വെങ്കിട്ടക്കാല ചാവറക്കോണം എം.ആർ. മൻസിലിൽ മുഹമ്മദ് ഷാൻ (22), ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ വലിയവിള വീട്ടിൽ മുബാറക് (25), ടോൾ ജംഗ്ഷൻ വലിയവിള വീട്ടിൽ അബ്ദുള്ള (24) എന്നിവരാണ് അറസ്റ്റിലായത്. ചുള്ളിമാനൂർ കരിങ്കടയിൽ വാടകയ്ക്ക് താമസിക്കുന്ന മൊട്ടക്കാവ് സ്വദേശി മുനീറിന്റെ വലതുകൈയിലെ മൂന്ന് വിരലുകളാണ് വെട്ടിയെടുത്തത്. ചുള്ളിമാനൂരിൽ കോഴിക്കട നടത്തുന്ന മുഹമ്മദ് ഷാനെ ഏതാനും മാസം മുമ്പ് മുനീർ കടയിൽ കയറി വെട്ടിപ്പരിക്കേല്പിച്ചിരുന്നു. സംഭവത്തിൽ മുഹമ്മദ് ഷാന്റെ മാതാവ് മൊഴി നൽകിയതിന്റെ പ്രതികാരം വീട്ടാൻ റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ മുനീർ തിരുവോണ ദിവസം മുഹമ്മദ് ഷാന്റെ വീട്ടിലെത്തുകയായിരുന്നു. ഉമ്മയുടെ നിലവിളി കേട്ട് എത്തിയ ഷാനും സഹോദരനും സുഹൃത്തുക്കളും മുനീറിനെ പിന്തുടർന്ന് അയാൾ വാടകയ്ക്ക് താമസിക്കുന്ന കരിങ്കടയിലെ മുറി ചവിട്ടിത്തുറന്ന് അകത്തുകയറിയാണ് കൈവിരലുകൾ മുറിച്ചത്. വിരലുകൾ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുന്നിച്ചേർത്തു. വലിയമല സി.ഐ ഷാജിയാണ് പ്രതികളെ അറസ്റ്റുചെയ്തത്.