ചെന്നൈ: തമിഴ്നാട്ടിൽ കടലൂർ കാട്ടുമന്നാർകോയിലിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളികളായ ഒമ്പത് സ്ത്രീകൾ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. മൂന്ന് ഫയർ എൻഞ്ചിനുകൾ സ്ഥലത്തെത്തി തീ കെടുത്തി.
ദീപാവലി സീസൺ കണക്കിലെടുത്ത് തൊഴിലാളികളായ എട്ടു സ്ത്രീകളും ഉടമകയായ സി.ഗാന്ധിമതിയും രാവിലെ തന്നെ പടക്കനിർമ്മാണശാലയിലെത്തിയിരുന്നു. നിർമ്മിച്ച് വച്ചിരുന്ന ധാരാളം പടക്കങ്ങളും ശാലയിലുണ്ടായിരുന്നു. ജോലി തുടങ്ങും മുമ്പുള്ള പതിവ് പൂജ ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. സ്ഫോടനത്തിൽ ഗാന്ധിമതി ഉൾപ്പെടെ അഞ്ചുപേർ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ബാക്കി നാലുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 30വർഷമായി പ്രവർത്തിക്കുന്ന യൂണിറ്റ് കഴിഞ്ഞാഴ്ച ലൈസൻസ് പുതുക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി കടലൂർ ജില്ല പൊലീസ് മേധാവി അറിയിച്ചു.