തൃശൂർ: തൃശൂരിൽ ജന്മമെടുത്ത ബാങ്കെന്ന നിലയ്ക്ക് ജില്ലയുടെ വികസന പ്രവർത്തനങ്ങളോട് സൗത്ത് ഇന്ത്യൻ ബാങ്കിന് പ്രതിബദ്ധതയുണ്ടെന്ന് ബാങ്ക് ഇ.വി.പി കെ. തോമസ് ജോസഫ് പറഞ്ഞു. കേരളത്തിലെ സുപ്രധാന വികസന പദ്ധതികൾക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് തുടർന്നും പിന്തുണ നൽകും. ദിവസേന ആയിരക്കണക്കിന് പേർ വന്നുപോകുന്ന തൃശൂർ വടക്കേച്ചിറ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടായിരുന്നു. കോർപറേഷനുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ, സാമൂഹിക പ്രതിബദ്ധത ?ദ്ധതിക്ക് കീഴിൽ ബസ് ഹബ്ബിന്റെ നവീകരണ പ്രവർത്തനങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച നിർദ്ദേശം 2016ൽ ബാങ്കിന്റെ ബോർഡ് അംഗീകരിച്ചു. 6.16 കോടി രൂപ നവീകരണ പ്രവർത്തനങ്ങൾക്കായി ബാങ്ക് ചെലവഴിച്ചിട്ടുണ്ട്.
കോർപറേഷനുമായുള്ള പുനരുദ്ധാരണ ധാരണാപത്രം 2018 ആഗസ്റ്റ് 9നാണ് ഒപ്പുവെച്ചത്. ശിലാസ്ഥാപനം 2018 നവംബർ 10ന് നടത്തി. തൃശൂരിലെ ആർക്കിടെക്ട്സ് ആൻഡ് എൻജിനീയേഴ്സ് അസോസിയേഷനാണ് പ്രൊജക്ട് കൺസൾട്ടന്റ്സായി പദ്ധതി രൂപകൽപന ചെയ്തത്. അനിൽ സന്തോഷ് അസോസിയേറ്റ്സാണ് കരാർ ഏറ്റെടുത്തത്. 2019 മാർച്ച് 13ന് പ്രവർത്തനാനുമതി ലഭിച്ച പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയാണ് കൈമാറുന്നത്. പത്ത് വർഷത്തേക്കുള്ള ബസ് ഹബ്ബിന്റെ പരിപാലനവും ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. കടകളിൽ നിന്നുളള വരുമാനം ബസ് ഹബ്ബിന്റെ പരിപാലനത്തിനായി ഉപയോഗിക്കും. ബസ് ഹബ്ബ് തൃശൂരിന്റെ മുഖച്ഛായയ്ക്ക് ഉണർവേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബസ് ഹബിന്റെ സവിശേഷതകൾ
മനോഹരമായി രൂപകൽപന ചെയ്ത മേൽക്കൂര
ഒരേ സമയം 20 ബസുകൾക്കുള്ള ആധുനിക പാർക്കിംഗ് സൗകര്യം
ബസ് ഹബ്ബിൽ പ്രവേശിക്കാത്ത ബസുകൾക്ക് ആളുകളെ കയറ്റാനും ഇറക്കാനും പ്രത്യേക സ്ഥലം
സ്ത്രീകൾക്കുള്ള കാത്തിരിപ്പ് മുറി, പൊലീസ് കൺട്രോൾ റൂം
പൊതു അറിയിപ്പു മുറി, എ.ടി.എം
കോൺഫറൻസ് ഹാൾ, ഓഫീസ് മുറി.
3 കിയോസ്കുകൾ, റെസ്റ്റോറന്റ്, മെഡിക്കൽ സ്റ്റോർ
സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ശൗചാലയങ്ങൾ.
ചലനക്ഷമതയില്ലാത്തവർക്കായി വീൽച്ചെയർ ഉപയോഗിക്കാവുന്ന ശുചിമുറി
സുരക്ഷിതത്വം ഉറപ്പാക്കാൻ ബസ് ഹബ്ബിൽ സിസിടിവി നിരീക്ഷണം