കൊച്ചി: ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് ഫെസിലിറ്റേഷൻ സെന്ററുകൾ രൂപീകരിക്കുന്ന പദ്ധതിക്ക് സംസ്ഥാന തലത്തിൽ തുടക്കമായി.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. കേരളത്തിലുടനീളം ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങൾക്കാവശ്യമായ ആരോഗ്യ - സാമൂഹ്യ സേവനങ്ങൾ ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ ലഭ്യമാക്കും. ദേശിയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടുപയോഗിച്ച് സെന്ററിന് ആവശ്യമായ ഫർണിച്ചർ, ആരോഗ്യ സംബന്ധമായ ഉപകരണങ്ങൾ, കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഒരുക്കും. വാർഡ് മെമ്പർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തക, കുടുംബശ്രീ എ.ഡി. എസ്, അംഗൻവാടി ടീച്ചർ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. കുടുംബശ്രീ, ഐ.സി.ഡി.എസ്, തൊഴിലുറപ്പ് തുടങ്ങിയ എജൻസികൾക്കും സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഇത്തരം വാർഡ് ഫെസിലിറ്റേഷൻ സെന്ററുകൾ വരുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രം ലഭിച്ചിരുന്ന പല സേവനങ്ങളും വാർഡുകളിൽ ലഭ്യമാകും. ഉദ്ഘാടന ചടങ്ങിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഡി.പി. എം ഡോ.മാത്യൂസ് നുമ്പേലി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എം.കെ.കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തിലെ 17 വാർഡുകളിലെയും ഫെസിലിറ്റേഷൻ സെന്ററുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.