തൊടുപുഴ : കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കരിങ്കുന്നം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പി.ജെ.ജോസഫ് എം.എൽ.എയടക്കം അറുപതോളം പേർ സ്വയം നിരീക്ഷണത്തിൽ പോയി. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പ്ലാൻ ക്ലർക്ക്, പഞ്ചായത്തംഗങ്ങൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസ്, മൃഗാശുപത്രി, ബാങ്ക് എന്നിവ അണുവിമുക്തമാക്കിയ ശേഷം അടച്ചു. ചൊവ്വാഴ്ച മുതൽ ഇവ തുറന്നു പ്രവർത്തിക്കും. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച കരിങ്കുന്നത്ത് പി.ജെ. ജോസഫ് എം.എൽ.എ പങ്കെടുത്ത രണ്ട് പരിപാടികളിൽ പഞ്ചായത്തംഗവും പങ്കെടുത്തിരുന്നു. എം.എൽ.എയെ കൂടാതെ പഞ്ചായത്തംഗവുമായി അടുത്തിടപഴകിയ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാർ ശേഖരിച്ചു വരികയാണ്.