കോട്ടയം: കനത്ത മഴയിൽ വീടിടിഞ്ഞതോടെ ദുരിതപ്പെയ്ത്തിൽ കുടുങ്ങി ഒരു കുടുംബം. കൂലിപ്പണിക്കാരനായ പാക്കിൽ പുത്തൻ പറമ്പിൽ ഷിനോദും (40) മാനസികവെല്ലുവിളി നേരിടുന്ന അവിവാഹിതയുമായ ജ്യേഷ്ഠസഹോദരിയുമാണ് തകർന്നടിഞ്ഞ വീടിനുള്ളിൽ പ്രാണൻ വാരിപ്പിടിച്ചു കഴിയുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് കാരമ്മൂട് പള്ളിയ്ക്കു കിഴക്കു വശത്തെ ഇവരുടെ വീട് നിലംപൊത്തിയത്. കനത്ത മഴ തുടരുകയാണെങ്കിലും ഇരുവരും ഈ വീട്ടിൽ തന്നെയാണ് കഴിയുന്നത്. ബാക്കിയുള്ള ഭാഗവും ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. എന്നാൽ, മാറിത്താമസിക്കാൻ ഇവർക്ക് മറ്റൊരു മാർഗമില്ല.വിവാഹിതനായ ഷിനോദിന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചു. ഈ വീടും അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കഴിയാതെ ഭാര്യ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇവർ ഇത്രയും ദുരിതത്തിൽ കഴിഞ്ഞിട്ടും പഞ്ചായത്തധികൃതർ പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.