കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചു പണിയുന്നതിന് അതിവേഗ നടപടികൾ ആരംഭിച്ച് സർക്കാരും പൊതുമരാമത്ത് വകുപ്പും. ഒക്ടോബർ പകുതിയോടെ പൊളിക്കൽ നടപടി തുടങ്ങാനാണ് തീരുമാനം. അതേസമയം തിരക്കേറിയ ദേശീയപാതയിലെ ഫ്ളൈ ഓവർ പൊളിക്കൽ ഉയർത്തുന്ന പ്രശ്നങ്ങൾ ചെറുതാകില്ല. ഫ്ളൈ ഓവറിന്റെ തകരാറുകൾ പരിശോധിച്ച ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധ സംഘവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും നിർദ്ദേശിച്ച പ്രവൃത്തികളാകും ചെയ്യുക. പണികളുടെ ചുമതല നേരത്തെ ഡി.എം.ആർ.സി.ക്ക് സർക്കാർ കൈമാറിയിരുന്നെങ്കിലും ഹൈക്കോടതിയിൽ കേസ് വന്നതോടെ പിന്മാറിയിരുന്നു. കൊച്ചി മെട്രോയുടെ ചുമതലകൾ പൂർത്തിയാക്കി ഡി.എം.ആർ.സി സംസ്ഥാനം വിടുകയാണ്. ഭാഗീകമായി ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ചു. ജീവനക്കാരിൽ നല്ലപങ്കും സ്ഥലം വിട്ടു. പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചുപണി ഏറ്റെടുക്കാൻ സാങ്കേതികപ്രശ്നങ്ങൾ ഡി.എം.ആർ.സിക്കുണ്ട്. ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ നിർമ്മാണം നടത്താനാണ് സർക്കാരിന് താല്പര്യം.
ഗതാഗതം ഇഴയും
പൊളിച്ചുപണി ഗതാഗതത്തെ സാരമായി ബാധിക്കും. സർവീസ് റോഡുകളിൽ യന്ത്രങ്ങൾ നിറുത്തിയിട്ടേ ഗർഡറുകൾ കഷണങ്ങളായി മുറിച്ചു നീക്കാനാകൂ. ഫ്ളൈ ഓവർ അടച്ചതോടെ സർവീസ് റോഡ് നിറഞ്ഞാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പൊളിക്കലിന് സർവീസ് റോഡ് ഭാഗികമായി അടയ്ക്കേണ്ടിവരും. ഇതോടെ ഗതാഗതക്കുരുക്ക് കൂടുതൽ സങ്കീർണമാകും.
ഒരേസമയം വലിയ രണ്ട് വാഹനങ്ങൾക്കെ സർവീസ് റോഡിലൂടെ ഇപ്പോൾ കടന്നുപോകാനാകൂ. ഇത് ഭാഗികമായി അടയ്ക്കുന്നതോടെ ഒരുനിരയിലേ വാഹനങ്ങൾക്ക് കടന്നുപോകാനാകൂ. നിലവിൽ നാലുവശത്തേക്കും ഒരു കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ കരുക്കിൽപ്പെടുന്നത് പതിവാണ്.ദേശീയപാതയിലൂടെയുള്ള ഗതാഗതം താറുമാറാകുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
മാലിന്യം പ്രശ്നമാകും
604 മീറ്ററാണ് ഫ്ളൈ ഓവറിന്റെ നീളം. അപ്രോച്ച് റോഡ് ഒഴിച്ചുള്ള 442 മീറ്റർ ഭാഗമാണ് പൊളിക്കുക. കോൺക്രീറ്റ് ഭാഗം പകുതിയിലേറെ പൊളിച്ചുമാറ്റി പുതിയതായി നിർമ്മിക്കും. അതുണ്ടാക്കുന്ന പൊടിയും മാലിന്യവും പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഗർറുകൾ കടൽഭിത്തിക്ക്
മുറിച്ചെടുക്കുന്ന ഗർഡറുകൾ, കടൽകയറ്റ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കാൻ ഉപയോഗിക്കാനാണ് നീക്കം. ചെല്ലാനം മേഖലയിലാണ് ഏറ്റവുമധികം കടൽകയറ്റം നേരിടുന്നത്. ഗർഡറുകൾ ഇവിടേക്ക് കൊണ്ടുപോയി കടൽഭിത്തിയായി ഉറപ്പിക്കാനാണ് നീക്കം.
ഡെക്ക് സ്ലാബുകൾ
പൊളിച്ചെടുക്കുന്ന 'ഡെക്ക് സ്ലാബു'കൾ അടക്കമുള്ളത് എന്തുചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. പൈട്ടന്ന് നശിക്കുന്നതല്ല കോൺക്രീറ്റ് വസ്തുക്കൾ. എവിടെ കൊണ്ടുപോയി തള്ളുമെന്നതും തീരുമാനിക്കണം.
പൊടിയും ശബ്ദവും
ആധുനിക സാങ്കേതികവിദ്യകൾ പൊളിക്കാൻ ഉപയോഗിക്കുമെങ്കിലും പൊടിയും ശബ്ദശല്യവും വിഷമങ്ങൾ സൃഷ്ടിക്കും. യാത്രക്കാരും പ്രദേശവാസികളും ഇവ സഹിക്കേണ്ടിവരും. ഗർഡറുകൾ പൊളിച്ചുനീക്കാൻ വെൽഡിംഗ് യന്ത്രവും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കും. ഫ്ളൈ ഓവർ നിർമ്മാണസമയത്ത് ഒട്ടേറെ ദുരിതങ്ങൾ അനുഭവിച്ചതാണ് പ്രദേശവാസികൾ. പാലം പൊളിക്കുന്നതിന്റെ ദുരിതവും പ്രദേശവാസികളും യാത്രക്കാരും അനുഭവിക്കേണ്ടിവരും.
വേണ്ടിവരുന്ന സമയം
പൊളിക്കലിനും ഗർഡറുകൾ നീക്കുന്നതിനും - 3 മാസം
പിയറും പിയർ ക്യാപ്പും ബലപ്പെടുത്താൻ - 3 മാസം
ഗർഡറുകളുടെ സ്ഥാപിക്കലും ഡെക്ക് വാർക്കലും - 4 മാസം