തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ. രാജസ്ഥാനിലെ കാമൻ സ്വദേശികളായ നഹർ സിംഗ്, സുഖ്ദേവ് സിംഗ് എന്നിവരെ ഡിവെഎസ്പി ടി.ശ്യാം ലാലിന്റെ നേതൃത്വത്തിലുളള സൈബർ പൊലീസ് സംഘം ഭരത്പൂരിലെ കാമനിൽ നിന്ന് അറസ്റ്റ് ചെയ്തു.
സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഇ വാലറ്റുകളും ഉപയോഗിച്ച് മാത്രം പണം തട്ടുന്ന ഇവർ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും ഇത്തരത്തിൽ പതിനായിരം രൂപ തട്ടിയെടുത്തു. അങ്കിത ശർമ്മ എന്ന പേരിൽ പ്രൊഫൈലുണ്ടാക്കി യുവാവുമായി സൗഹൃദം സ്ഥാപിച്ച ഇവർ സ്ത്രീശബ്ദത്തിൽ യുവാവുമായി ശബ്ദസന്ദേശം അയക്കുകയും പിന്നീട് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി വാലറ്റുകൾ വഴി പണം തട്ടിയെന്നുമാണ് പരാതി.
പരാതി ലഭിച്ചതിനെ തുടർന്ന് സൈബർക്രൈം പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് രാജസ്ഥാനിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തുടർന്ന് രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെ ഡിജിറ്റൽ തെളിവുകളടക്കം പ്രതികളെ പിടികൂടുകയായിരുന്നു.