കോലഞ്ചേരി: മൂവാറ്റുപുഴ ആനിക്കാട് ഇടമലത്തടം വീട്ടിലെ പത്തു വയസുകാരനായ ധ്യൻകുമാറിന്റെ ഓട്ടം അമ്മയുടെ ജീവനു വേണ്ടിയാണ്. വൃക്കരോഗിയായ അമ്മ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയില്ലെങ്കിൽ അവൻ അനാഥനാകും. ചെറുപ്പത്തിലെ അച്ഛനുപേക്ഷിച്ചതോടെ കിടപ്പാടമില്ലാത്ത ധ്യാനും കൂലിപ്പണിക്കാരിയായ അമ്മ സുനിതയും ബന്ധുവീട്ടിലായിരുന്നു താമസം. അഞ്ച് മാസം മുമ്പ് കാലിനുണ്ടായ ചെറിയ നീരിന് ചികിത്സ തേടി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അമ്മയ്ക്ക് വൃക്കരോഗമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ആഴ്ചയിൽ രണ്ടു വീതം ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തി വരികയാണ്. ഒരു മാസം മുമ്പ് പെട്ടെന്ന് കുഴഞ്ഞു വീണു. ആദ്യം മൂവാറ്റുപുഴയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലുമെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ കൊവിഡ് പോസിറ്റീവായതോടെ എറണാകുളം പി.വി.എസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇതോടൊപ്പം ന്യൂ മോണിയ കൂടി വന്നതോടെ ആഴ്ചകളോളം ഐ.സി.യു വിലെ ചികിത്സയ്ക്ക് ശേഷം തിരികെ മൂവാറ്റുപുഴ ആനിക്കാട്, സുമനസുകളുടെ സഹായത്തോടെ തരപ്പെടുത്തിയ വാടക വീട്ടിലേയ്ക്ക് മാറി മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.
ഇനി ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അഞ്ചാം ക്ലാസുകാരനായ ധ്യാനിന് അവന്റെ അമ്മയെ ജീവിതത്തിലേയക്ക് തിരിച്ചെത്തിക്കണം അതിന് സുമനസുകളുടെ സഹായമാണ് വേണ്ടത്. കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് ഒന്നര ലക്ഷത്തോളം രൂപയായി. ജീവൻ നിലനിർത്താൻ ഇനിയും വേണം പണം. അമ്മ സുനിതയുടെ പേരിൽ മൂവാറ്റുപുഴ, യൂക്കോ ബാങ്കിൽ 23900110043684 (ഐ.എഫ്.എസ്.സി യുസിബിഎ 0002390) എന്ന നമ്പരായി അക്കൗണ്ട് എടുത്തിട്ടുണ്ട്.
.