കോഴിക്കോട്: കോർപ്പറേഷനിലെ എൽ.ഡി.എഫ് ഭരണ സമിതിക്കെതിരെ കുറ്റപത്രവുമായി എൻ.ഡി.എ. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഭരണം നഗരത്തിന് വികസനമുരടിപ്പാണ് സമ്മാനിച്ചതെന്ന് 'പാഴായിപ്പോയ പതിറ്റാണ്ടുകൾ' എന്ന പേരിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ എൻ.ഡി.എ ആരോപിച്ചു.
നടപ്പിലാക്കാത്ത വാഗ്ദാനങ്ങളും പൂർത്തിയാക്കാത്ത പദ്ധതികളുമാണ് ഇടതുഭരണം കൊണ്ടുണ്ടായതെന്ന് കുറ്റപത്രം പ്രകാശനം ചെയ്ത എൻ.ഡി.എ ജില്ലാ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ അഡ്വ. വി.കെ. സജീവൻ ആരോപിച്ചു. 2015 മുതൽ 2020 വരെയുള്ള ഇടതു ഭരണ സമിതിയുടെ കാലത്തെ ചട്ടലംഘനങ്ങളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചാണ് കുറ്റപത്രം പുറത്തിറക്കിയത്.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയെ പരാജയപ്പെടുത്താൻ ഇടതു-വലത് മുന്നണികൾ അണിയറ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തവണയും ഇടതുപക്ഷം കോർപ്പറേഷൻ ഭരണം പിടി ക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദി യു.ഡി.എഫ് ആയിരിക്കും. ബി.ജെ.പിയെ തോൽപ്പിക്കാനായി പല വാർഡുകളിലും അവിശുദ്ധ സഖ്യം ഇടതു-വലത് മുന്നണികൾ രൂപീകരിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ തീവ്ര മുസ്ലീം സംഘടനകളുമായി ചേർന്നാണ് ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
2015 - 2020 ഇടതു ഭരണസമിതിയുടെ നേട്ടങ്ങളായി ഉയർത്തി കാണിക്കുന്ന പദ്ധതികൾ മിക്കവയും കേന്ദ്രാവിഷ്കൃത പദ്ധതികളാണ്. എൽ.ഡി.എഫ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തനിയാവർത്തനമാണ്. കേന്ദ്രപദ്ധതികൾ സ്വന്തം പേരിലാക്കാനാണ് പ്രകടനപത്രികയിലും സി.പി.എം ശ്രമിച്ചത്.
നരേന്ദ്രമോദി സർക്കാറിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജില്ലയിലും എൻ.ഡി.എക്ക് അനുകൂല വോട്ടായി മാറും. കോഴിക്കോട് ജില്ലയിലെ ഏകദേശം പത്തുലക്ഷം പേർ മോദി സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താക്കാളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമൻ, സെക്രട്ടറി എം. രാജീവ് കുമാർ, ബി.ജെ.പി ജില്ലാ സെക്രട്ടറിയും കാരപ്പറമ്പ് ഡിവിഷൻ സ്ഥാനാർത്ഥിയുമായ നവ്യ ഹരിദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.