അഗർത്തല: മക്കളുടെ കൺമുന്നിൽവച്ച് ഭാര്യയേയും അമ്മായിയമ്മയേയും കൊലപ്പെടുത്തി യുവാവ്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം ഇയാൾ ഇരുവരുടെയും ശരീരം വെട്ടിനുറുക്കുകയും ചെയ്തു. കുട്ടികളുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്.
രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും മൃതദേഹങ്ങൾക്ക് മുന്നിലിരുന്നു നിലവിളിക്കുന്ന കുട്ടികളെയാണ് സ്ഥലത്തെത്തിയ നാട്ടുകാർ കണ്ടത്. ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ തൊട്ടടുത്ത മുറിയിൽ ബോധരഹിതനായി കണ്ടെത്തി.
യുവാവിന്റെ ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. എന്നിരുന്നാലും ദാമ്പത്യപ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങളായി യുവാവിന്റെ ഭാര്യയും മക്കളും ഭാര്യാ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിക്ക് ബോധം വന്ന ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.