തിരുവനന്തപുരം: സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഇഷ്ടപ്പെടുന്ന ബഡ്ജറ്റാണ് താൻ അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. തൊഴിൽ, ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ കേരളം നേരിടുന്ന പ്രശ്നങ്ങളെ ബഡ്ജറ്റിൽ നേരിട്ട് അഭിസംബോധന ചെയ്യും. ആനുകൂല്യം കൊടുക്കുന്നതിൽ ആരുമായും മത്സരിക്കാൻ പോകുന്ന ബ്ഡ്ജറ്റല്ല താൻ അവതരിപ്പിക്കുന്നതെന്നും കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ ഉദ്ദേശിച്ച് ധനമന്ത്രി പറഞ്ഞു. കോൺഗ്രസ് വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിക്ക് പണം എവിടെനിന്ന് കിട്ടുമെന്ന് അവർ വ്യക്തമാക്കണമെന്നും ഐസക് പറഞ്ഞു.
കൊവിഡ് തകർച്ചയിൽ നിന്ന് എത്രയും വേഗം ഉയർത്തെഴുന്നേൽക്കണം. അതിനുളള പരിപാടികൾ ബഡ്ജറ്റിലുണ്ടാകും. കേരളം സാമ്പത്തിക വളർച്ചയും സാമ്പത്തിക നീതിയും ഒരുമിപ്പിക്കുന്ന പ്രദേശമായിരിക്കും. പ്രതിപക്ഷം ആളുകളെ പറഞ്ഞ് പേടിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഭീകരമായ കടമെന്നൊക്കെ പറയുന്നത് അർത്ഥമില്ലാത്ത വാചകമടിയാണ്. കടം മേടിച്ച് കാര്യങ്ങൾ ചെയ്യാതിരുന്നാൽ ജനങ്ങൾക്ക് പട്ടിണി കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാകുമെന്നും തോമസ് ഐസക് പറഞ്ഞു.
വായ്പ എടുത്തിട്ടാണെങ്കിലും പദ്ധതികളുടെ തുടർച്ചയുണ്ടാകും. കൊവിഡാനന്തര കേരളത്തിന്റെ പുന:സൃഷ്ടിയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് കൈയടി നേടാനുളള ബഡ്ജറ്റല്ല ഇത്. ദീർഘകാലത്തേക്ക് കേരളത്തെ പരിവർത്തനം ചെയ്യാനുളള നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്ന ബഡ്ജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.