തൃശൂർ: ധാരാളം സാദ്ധ്യതകളുടെ ലോകമാണ് സൈബർ ഇടങ്ങൾ. മികവുകൾ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ സൈബർ ലോകത്തോളം മികച്ച ഒരിടം ബാക്കിയില്ല. എന്നാൽ നല്ല സാദ്ധ്യതകൾക്കൊപ്പം ധാരാളം വമ്പൻ ചതിക്കുഴികളും സൈബർ ലോകത്ത് പതുങ്ങിയിരുപ്പുണ്ട്. അത്തരമൊന്നാണ് സൈബർ ഹണിട്രാപ്. ഇതിനെതിരെ കരുതിയിരിക്കാനും അത്തരം ആപത്തുകളെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നും പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന കേരളാ പൊലീസിന്റെ വീഡിയോ ശ്രദ്ധേയമാകുകയാണ്.
പരിചിതമല്ലാത്ത നമ്പരിൽ നിന്നും ഒരു പെൺകുട്ടി വിളിക്കുന്നു. ഫോൺ എടുത്തയുടൻ മുഖം വ്യക്തമായി കാണുന്നയിടത്ത് നിൽക്കാൻ ഇവർ ആവശ്യപ്പെടും. അങ്ങനെ നിന്നാലുടൻ ഇവരുടെ നഗ്നദൃശ്യങ്ങൾ അയച്ചുതരികയും ഇത് സ്ക്രീൻഷോട്ടെടുത്ത് വിളിച്ചയാളോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി. ഇത്തരം ട്രാപ്പുകൾ ദിവസേന വർദ്ധിച്ചുവരികയാണ്. ഇതിനെ പ്രതിരോധിക്കാൻ പ്രധാനമാർഗം സമൂഹമാദ്ധ്യമങ്ങളിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശരിയായ ആളുകളെ തിരഞ്ഞെടുക്കുന്നതാണ്. നമുക്ക് അറിയുന്നവരെ മാത്രം സുഹൃത്താക്കാനും സമൂഹമാദ്ധ്യമ അക്കൗണ്ടിൽ വ്യക്തി വിവരങ്ങളും ഫോൺ നമ്പരും എഴുതിയിടാതിരിക്കാനും ശ്രദ്ധിക്കണം.
ഇനി ഇത്തരം തട്ടിപ്പിൽ പെട്ടാലോ? അപ്പോഴും മനോധൈര്യം കൈവിടാതെ സുഹൃത്തുക്കളെയോ ജില്ലാ സൈബർ സെല്ലിലോ വിവരം അറിയിക്കണമെന്നും വിളിക്കുന്നവർ ഭീഷണിപ്പെടുത്തിയാലും പണം നൽകേണ്ടതില്ലെന്നും ഇത്തരം കോണ്ടാക്ടുകളെ ഉടൻ ബ്ളോക്ക് ചെയ്യണമെന്നും വീഡിയോയിൽ പറയുന്നു. തൃശൂർ സൈബർ സെല്ലാണ് വീഡിയോ തയ്യാറാക്കിയത്.