തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ക്ഷേത്രപരിസരത്ത് മാത്രം അനുവദിക്കാൻ തീരുമാനം. ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്രപരിസരത്ത് പ്രവേശനം അനുവദിക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് ആറ്റുകാൽ പൊങ്കാല കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനമായത്.
പരമാവധി എത്ര പേരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവദിക്കില്ല. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്തെ കോർപ്പറേഷൻ വാർഡുകൾ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്.
ഭക്തർക്ക് അവരവരുടെ സ്വന്തം വീടുകളിൽ പൊങ്കാലയിടാവുന്നതാണ്. ഗ്രീൻ പ്രോട്ടോക്കോളും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. വി.എസ് ശിവകുമാർ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർമാർ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.