തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ദേശീയ ഗെയിംസിൽ വെളളിയും വെങ്കലവും നേടിയ കായിക താരങ്ങളായ ഇവർ 45 ദിവസമാണ് ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിച്ചത്. ഒരുഘട്ടത്തിൽ മുടി മുറിച്ചും മൊട്ടയടിച്ചും വരെ കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് സർക്കാർ ഉത്തരവിറങ്ങിയിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒന്നരമാസത്തിലേറെ കായിക താരങ്ങൾ സമരം നടത്തിയത്. കേരളം വേദിയായ 2015ലെ ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി മെഡൽ നേടിയവരാണ് ഇവർ. സ്വർണം നേടിയവർക്ക് സർക്കാർ വകുപ്പുകളിലും വെള്ളി, വെങ്കല മെഡലുകൾ നേടിയവർക്ക് പൊതുമേഖല സ്ഥാപനങ്ങളിലും ജോലി നൽകുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.
പിന്നീട് പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിവില്ലെന്നും അതിനാൽ സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകുമെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ സൂപ്പർ ന്യൂമറി തസ്തികൾ സൃഷ്ടിക്കാൻ ബുദ്ധിമുട്ടുളളതിനാൽ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വരുന്ന ഒഴിവുകളിലേക്കും തസ്തികളിലേക്കും ഇവരെ നിയമിക്കുമെന്നാണ് മന്ത്രി ഇ പി ജയരാജൻ പിന്നീട് പറഞ്ഞത്. ഇതും നടക്കാതെ വരികയും സ്പോർട്സ് കൗൺസിലിലും താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുകയും ചെയ്തതോടെയാണ് താരങ്ങൾ സമരത്തിന് ഇറങ്ങിത്തിരിച്ചത്.