കോഴിക്കോട്: കൊവിഡ് ഭീതിയിലും കൗതുകമുളള കാഴ്ചയായിരുന്നു പലതരം സാനിറ്റൈസർ മെഷീനുകൾ. സ്പർശിക്കാതെ കൈകൾ സുരക്ഷിതമാക്കുന്ന യന്ത്രങ്ങളുമായി വ്യക്തികളും കമ്പനികളും മത്സരിക്കുകയായിരുന്നു. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ബാൾ പോയിന്റ് സാനിറ്റൈസിംഗ് മെഷീനുമായാണ് നന്മണ്ടയിലെ ചിലങ്കം സാംസ്കാരിക വേദി എത്തുന്നത്. ഒരു തുള്ളി പോലും സാനിറ്റൈസർ പാഴാവില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷയും ഉപയോഗവും മുൻനിർത്തിയാണ് ഇത്തരമൊരു മെഷീൻ പുറത്തിറക്കുന്നത്.
15 സെന്റീമീറ്റർ നീളവും 20 എം.എം വ്യാസവുമുള്ള സാനിറ്റൈസിംഗ് മെഷീൻ ചുരുങ്ങിയ ദിവസം കൊണ്ടാണ് ചിലങ്കം പ്രവർത്തകർ തയ്യാറാക്കിയത്. 300 മില്ലിലിറ്റർ സാനിറ്റൈസർ വരെ ഇവയിൽ നിറയ്ക്കാം. കെെ മെഷീനിന്റെ അടിയിൽ പിടിച്ചാൽ സാനിറ്റൈസർ വരുന്ന വിധം സെൻസർ സംവിധാനത്തോടെയാണ് മെഷീൻ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. സാനിറ്റൈസർ തീർന്നാൽ വീണ്ടും നിറയ്ക്കാം. ചുമരുകളിൽ ഉറപ്പിച്ചു നിർത്താനും കഴിയും. എ.ടി.എം കൗണ്ടറുകൾ ഉൾപ്പെടെ പൊതു ഇടങ്ങളിൽ നിന്ന് സാനിറ്റൈസർ മോഷണം പോകുന്നുവെന്ന പരാതിക്കും ഇതോടെ പരിഹാരമാകും.
സാനിറ്റൈസർ ഉൾപ്പെടെ 400 രൂപയാണ് വില. സാംസ്‌കാരിക വേദികൾ, വായനശാലകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ സൗജന്യ നിരക്കിൽ നൽകും. ഇന്ന് വെെകീട്ട് 3ന് കോഴിക്കോട് ഉത്പ്പന്നം പുറത്തിറക്കും. കൊവിഡിന്റെ തുടക്കത്തിൽ സാനിറ്റൈസറിന് ക്ഷാമവും അമിതവിലയും ഉണ്ടായപ്പോൾ 20 ലിറ്റർ സാനിറ്റൈസർ നിർമ്മിച്ച് ചിലങ്കം പ്രവർത്തകർ വിതരണം ചെയ്തിരുന്നു. സാനിറ്റൈസർ നിർമ്മിക്കുന്നതിന് 26 കേന്ദ്രങ്ങളിൽ പരിശീലനവും സംഘടിപ്പിച്ചു. 1000 മാസ്കുകൾ വിതരണം ചെയ്തും ചിലങ്കം സജീവമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |