പത്തനംതിട്ട : ഡി.സി.സി ഒാഫീസിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. ഒാഫീസിന് പുറത്തും അകത്തുമായി നാല് കാമറകളാണ് സ്ഥാപിച്ചത്. ദൃശ്യങ്ങൾ ഡി.സി.സി പ്രസിഡന്റിന്റെ മുറിയിലിരുന്ന് കാണുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഒാഫീസിന് മുന്നിലെ കൊടിമരത്തിൽ കരിങ്കൊടി കെട്ടിയ സംഭവം പാർട്ടിക്ക് വലിയ നാണക്കേടായതോടെയാണ് സി.സി.ടി.വി സ്ഥാപിക്കാൻ തീരുമാനിച്ചത്.
കരിങ്കൊടി സംഭവത്തിൽ പാർട്ടിക്കുള്ളിലും പൊലീസിലും അന്വേഷണം നടക്കുകയാണ്. ഏബ്രഹാം മാത്യു പനച്ചിമൂട്ടിലിന്റെ നേതൃത്വത്തിൽ മൂന്നംഗ പാർട്ടി കമ്മിറ്റി മൂന്ന് തവണ തെളിവെടുപ്പ് നടത്തി. കുറ്റക്കാർ പാർട്ടിക്കാരാണെങ്കിൽ പുറത്താക്കാനാണ് കെ.പി.സി.സിയിൽ നിന്നുള്ള നിർദേശമെന്നറിയുന്നു.
ഡി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ച രാത്രിയിൽ ഒരു വാഹനത്തിൽ എത്തി അതിന്റെ മുകളിൽ കയറി നിന്നാണ് കരിങ്കൊടി കെട്ടിയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചും കാേൾ ലിസ്റ്റ് പ്രകാരവും പ്രതികളെ കണ്ടുപിടിക്കാൻ കഴിയുമെന്നാണ് ഒരു വിഭാഗം ഡി.സി.സി നേതാക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |