കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ നിന്ന് കമുക് വ്യാപകമായി അപ്രത്യക്ഷമാകുന്നതിനിടെ അടയ്ക്കയ്ക്ക് ഡിമാൻഡേറുന്നു. അടയ്ക്ക ഇറക്കുമതി കേന്ദ്രം നിയന്ത്രിച്ചതിനാൽ വിലയും വർദ്ധിച്ചിട്ടുണ്ട്. പുതുതലമുറ വെറ്റില മുറുക്കിലേക്ക് കാര്യമായി ആകർഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന അടയ്ക്ക ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനാണ് കേരളത്തിൽ നിന്ന് ഇത് കയറ്റി അയയ്ക്കുന്നത്. പാൻ മസാലയ്ക്ക് നിരോധനം ഉണ്ടെങ്കിലും അടയ്ക്ക ചേർത്തുള്ള വെറ്റിലമുറക്ക് ഉത്തരേന്ത്യക്കാർക്ക് ഇപ്പോഴും ഒഴിവാക്കാനാകാത്ത ശീലങ്ങളിലൊന്നാണ്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ലൈസൻസികൾ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്ക ഉത്തരേന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയാണ് പതിവ്. കേരളത്തിലെയും കർണാടകത്തിലെയും അടയ്ക്കയ്ക്ക് ഗുണമേന്മ കൂടുതലായതിനാൽ വലിയ ഡിമാൻഡ് ഉണ്ട്. കേരളത്തിൽ ഇപ്പോൾ അടക്കയുടെ സീസൺ ആണ്. എന്നാൽ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ വടക്കൻ ജില്ലകളിൽ നിന്ന് ലോഡ് കണക്കിന് അടയ്ക്ക ശേഖരിക്കുമ്പോൾ രോഗബാധയുടെ പേരിൽ തെക്കൻ ജില്ലകളിലെ അടയ്ക്ക വ്യാപാരം പ്രതിസന്ധിയിലാണ്.
തെക്കൻ കേരളത്തിൽ രോഗബാധയേറുന്നു
വടക്കൻ കേരളത്തിൽ കമുക് മാത്രം കൃഷി ചെയുന്ന കർഷകരുണ്ട്. അവിടെ വൃക്ഷത്തിന് ആവശ്യത്തിന് പരിചരണം ലഭിക്കുന്നതിനാൽ രോഗബാധ കുറവാണ്. എന്നാൽ തെക്കൻ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നാട്ടിൽ വെറ്റില മുറുക്കുന്നതിനു പ്രായമായവർ മാത്രമാണ് അടയ്ക്ക വാങ്ങുന്നത്. ബാക്കി മുഴുവൻ ഉത്തരേന്ത്യയിലേക്ക് കയറ്റിവിടുന്നു.
വില്ലനായി മഹാളി രോഗം
അടയ്ക്കയ്ക്ക് നല്ല വില കിട്ടുന്നുണ്ടെങ്കിലും അത് കാര്യമായ രീതിയിൽ പ്രയോജനപ്പെടുത്താൻ കർഷകർക്ക് കഴിയുന്നില്ല. കൊവിഡ് നൽകിയ പ്രതിസന്ധി അടയ്ക്കയുടെ വിലവർദ്ധനവിലൂടെ നികത്താമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. എന്നാൽ മിക്ക തോട്ടങ്ങളിലും കമുകിന് മഹാളി രോഗം ബാധിച്ചതോടെ കർഷകർ പ്രതിസന്ധിയിലായി. രോഗ പ്രതിരോധത്തിനായി നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ടെങ്കിലും ഇത്തവണ ഒന്നും ഫലവത്തായില്ല.
മാസങ്ങളായി തുടരുന്ന മഴയും മഹാളി രോഗത്തെ നിയന്ത്രിക്കാൻ കഴിയാത്തതിനുള്ള പ്രധാന കാരണമാണ്. ഓരോ കമുകിന്റെയും ചുവട്ടിൽ മൂപ്പെത്താത്ത അടയ്ക്കകളാണ് പൊഴിഞ്ഞുകിടക്കുന്നത്. സൂക്ഷിച്ചില്ലെങ്കിൽ ഇത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകരുകയും ചെയ്യും. മുൻ കാലങ്ങളിൽ ഒന്നോ രണ്ടോ വട്ടം ബോർഡോ മിശ്രിതം തളിച്ചാൽ രോഗബാധ കുറയുന്നതാണ് പതിവ്. എന്നാൽ ഇത്തവണ അതും ഫലം കാണുന്നില്ല.
പാക്കിന് വിപണി വില ഒരെണ്ണം 8രൂപ
കൊട്ടടയ്ക്ക - കിലോഗ്രാമിന് 460
കൊട്ടടയ്ക്ക പഴയത് ക്വിന്റൽ 45000.
പുതിയത് - 40000.
"പ്രതികൂല കാലാവസ്ഥയും മഹാളി രോഗവും മഞ്ഞളിപ്പും കർഷകരെ ദുരിതത്തിലാക്കുന്നു."
(രാജേഷ്, കർഷകൻ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |