നദികൾ കരകവിഞ്ഞു ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു
തിരുവനന്തപുരം: മലയോര മേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ ഉരുൾപൊട്ടൽ. ബ്രൈമൂർ മേരിഗോൾഡിന് സമീപം മൊട്ടമൂട്ടിലും പൊന്മുടി വരയാട്ടുമുടിക്കു സമീപവുമാണ് ചെറിയതോതിൽ ഉരുൾപൊട്ടിയത്.
പൊന്മുടി റോഡ് ഗതാഗതയോഗ്യമല്ലാതായി. നേരിയ ഉരുൾപൊട്ടലാണെന്നും പ്രദേശവാസികൾ സുരക്ഷിതരാണെന്നും വിതുര വില്ലേജ് ഓഫീസർ അജിലാൽ കേരളകൗമുദിയോട് പറഞ്ഞു. ജനപ്രതിനിധികളും തഹസിൽദാരും പൊലീസ് ഉദ്യോഗസ്ഥരുമടക്കം രാത്രി വൈകിയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണെന്നും ഫോണിലൂടെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മന്ത്രി ജി.ആർ. അനിലും അറിയിച്ചു.
മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇടമൺപുറം, മണക്കുടി, ദൈവപ്പുര, മേലേമൊട്ടമൂട്, ഓടച്ചൻപാറ, ഇടിമുഴങ്ങ്, പെണ്ണങ്കപാറ തുടങ്ങിയ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. ഊരുകളിലെ മുന്നൂറിലധികം കുടുംബങ്ങളിലേക്ക് പോകുന്ന ഗോപാലപാലവും കോൺക്രീറ്റ് പാലവും തകർന്നു. ഗോൾഡൻവാലിക്ക് സമീപം നിരവധി മരങ്ങൾ കടപുഴകി. മൊട്ടമൂട് മുതൽ ആദിവാസിമേഖലയിൽ വൻതോതിൽ കൃഷിനാശവും ഉണ്ടായി.
വൈകിട്ട് നാലോടെയാണ് മഴ ആരംഭിച്ചത്. അര മണിക്കൂറിനുളളിൽ മഴ ശക്തിപ്പെട്ടു. കല്ലാറിലെ ജലനിരപ്പുയർന്നതോടെയാണ് ഉരുൾപൊട്ടൽ സംശയം വ്യാപകമായത്. വൈകിട്ട് ആറോടെ ആറ്റിലെ ഒഴുക്ക് ശക്തമായി. ഇതിന്റെ കരകളിൽ നിന്ന് മരങ്ങളുൾപ്പെടെ ഒലിച്ചുപോയി. നെടുമങ്ങാട് തഹസീൽദാർ വി.എൽ. അരുൺ, വിതുര, പാലോട് പൊലീസ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിതുര ഫയർഫോഴ്‌സ് രാത്രിയോടെതന്നെ പരമാവധി മരങ്ങൾ മുറിച്ചുമാറ്റി. വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി അപകടകരമായ വൈദ്യുതി തൂണുകളും കമ്പികളും നീക്കം ചെയ്തു.
ജാഗ്രതാ നിർദ്ദേശം
വാമനപുരം നദിയിലും തോടുകളിലും ഒഴുക്ക് ശക്തമാണ്. ആറിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. ചിറ്റാറിന്റെ കുത്തൊഴുക്കിൽ ബ്രൈമൂർ, മങ്കയം, ഇടിഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. പാപ്പനംകോട്, മുണ്ടൻപാലം, പാലോട് ടൗൺ എന്നിവിടങ്ങളിൽ രാത്രി വൈകിയും വെള്ളംകയറിക്കൊണ്ടിരിക്കുകയാണ്. വനമേഖലയിൽ കനത്തമഴ തുടരുകയും കല്ലാറും വാമനപുരം നദിയും കരകവിഞ്ഞൊഴുകുകയുമാണെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |