പാനൂർ:പത്തായക്കുന്നിലെ "ശ്രീവത്സത്തി"ലെ വീട്ടു വരാന്തയിൽ തോരാത്ത മഴയെ നോക്കിയിരിക്കുമ്പോഴാണ് നെടുമുടിയുടെ വിയോഗത്തെ കുറിച്ച് തമ്പിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ച ആദ്യകാല തിരക്കഥാകൃത്തും എഴുത്തുകാരനുമായ ശ്രീധരൻ ചമ്പാട് അറിയുന്നത്.ഓർമ്മകളിലേക്ക് തിരിച്ചുപോകാൻ അല്പം ആയാസപ്പെട്ടുവെങ്കിലും നെടുമുടി വേണുവെന്ന സുഹൃത്തിന്റെ സ്നേഹം എടുത്തുപറഞ്ഞു അദ്ദേഹം.
കാവാലത്തിന്റെ ട്രൂപ്പിലുള്ള വേണുവിനെ നേരത്തെ അറിയാമെങ്കിലും തമ്പിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ആദ്യമായി കാണുന്നത്. തമ്പിലൂടെയാണ് വേണു സിനിമയിൽ ശ്രദ്ധേയനാവുന്നത്. തിരുനാവായ മണപ്പുറ പരിസരമായിരുന്നു ഷൂട്ടിംഗ് . അവിടെ രണ്ടു മൂന്നു വീട് വാടകക്കെടുത്താണ് എല്ലാവരും താമസിച്ചത്. നാടൻ പാട്ടുകൾ താളബോധത്തോടെ സമയം കിട്ടുമ്പോഴൊക്കെ എല്ലാവരേയും പാടി രസിപ്പിക്കും. എപ്പോഴും തമാശ പറയും .ആരോടും ശത്രുതയില്ലാത്ത മനുഷ്യസ്നേഹി. ആരുമായും ശണ്ഠ കൂടാനിഷ്ടപ്പെട്ടില്ല. ഒരിക്കൽ വേണുവിന്റെ നാട്ടിൽ ക്ഷേത്ര ഉത്സവത്തിന് പടയണി കാണിക്കാൻ കൊണ്ടുപോയി.
തമ്പ് ആദ്യ മദ്ധ്യാന്തമുള്ള കഥയല്ല. നിയതമായ ഒരു കഥാ രൂപമല്ല അതിനുള്ളത്. എങ്കിലും കഥയ്ക്ക് രൂപം നല്കുന്നതിൽ അതിലെ ഓരോ കലാകാരന്മാരുടെയും പങ്ക് എടുത്ത് പറയ തക്കതാണ്. തിരുവനന്തപുരത്ത് പോയാൽ വേണുവിനെ കാണാറുണ്ട്. മരിച്ചുവെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഓരോരുത്തരും പോവുകയാണ് എല്ലാവരും പോകണം . ഓർമ്മകൾ ചികയുമ്പോൾ പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗത്തിലുള്ള അസ്വസ്ഥത ശ്രീധരൻ ചമ്പാടിന്റെ മുഖത്ത് വ്യക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |