തൃക്കരിപ്പൂർ: ഈ വർഷത്തെ സന്തോഷ് ട്രോഫി പരിശീലന ക്യാമ്പിലേക്ക് ഫുട്ബാൾ ഗ്രാമമായ തൃക്കരിപ്പൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് നാലുപേർ. ഇളമ്പച്ചി മൈതാനിയിലെ എം. റാഷിദ്, തങ്കയം സ്വദേശി മുഹമ്മദ് ശിഹാബ്, ഉദിനൂരിലെ ആകാശ് രവി, പൊറോപ്പാട്ടെ മുഹമ്മദ് സ്വാബിഹ് എന്നിവരെയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. നാലുപേരും അണ്ടർ-21 വിഭാഗത്തിൽ പെടുന്നവരാണ്.
സന്തോഷ് ട്രോഫി പുതിയ നിയമ പ്രകാരം അണ്ടർ 21 വിഭാഗത്തിൽ പെടുന്ന ആറുപേർ ടീമിൽ ഉൾപ്പെടണം. റാഷിദ് കണ്ണൂർ എസ്.എൻ. കോളേജ് ബിരുദ വിദ്യാർത്ഥിയാണ്. ആകാശ് രവി, ശിഹാബ്, സ്വാബിഹ് എന്നിവർ പയ്യന്നൂർ കോളേജ് ബിരുദ വിദ്യാർത്ഥികളാണ്. ആകാശ് രവി സംസ്ഥാന സബ് ജൂനിയർ, ജൂനിയർ ടീമുകളിൽ കളിച്ചിട്ടുണ്ട്. ഇത്തവണ കണ്ണൂർ യൂനിവേഴ്സിറ്റി ടീമിൽ അംഗമാണ്. ശിഹാബ്, സ്വാബിഹ് എന്നിവർ കാസർകോട് ജില്ലാ ജൂനിയർ ടീമിലും, സീനിയർ ടീമിലും അംഗമായിരുന്നു. മൂന്നുപേരും കാസർകോട് ജില്ലാ സീനിയർ ടീമിൽ നിന്നാണ് സെലക്ഷൻ നേടിയത് .
ആകാശ് രവിയും റാഷിദും ശിഹാബും തൃക്കരിപ്പൂർ ഫുട്ബാൾ അക്കാഡമിയിൽ നിന്ന് പരിശീലനം നേടിയവരാണ്. സ്വാബിഹ്, നായനാർ ഫുട്ബാൾ അക്കാഡമി ക്യാമ്പിൽ അംഗമായിരുന്നു. കാസർകോട് ജില്ലയിൽ നിന്ന് ആകെ 5 പേർക്കാണ് ഇത്തവണ സെലക്ഷൻ ലഭിച്ചത്. ഇതിൽ കുഞ്ഞിമുഹമ്മദ് മലപ്പുറം സ്വദേശിയാണ്. ജില്ലയിലെ പടന്ന ഷൂട്ടേഴ്സ് ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നത്.
സന്തോഷ് ട്രോഫി ക്യാമ്പ് ഒക്ടോബർ 19 മുതൽ നവംബർ 21 വരെ കോഴിക്കോട് ദേവഗിരി കോളേജ് മൈതാനിയിൽ നടക്കും. കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി ക്ലസ്റ്റർ മത്സരം നടക്കുന്നതിനിടയിൽ കൊവിഡ് പടർന്നതുനെ തുടർന്ന് ടൂർണ്ണമെന്റ് നിർത്തി വെച്ചിരുന്നു. ഇത്തവണത്തെ ക്ലസ്റ്റർ മത്സര വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |