തൃശൂർ : മൂടിക്കെട്ടിയ അന്തരീക്ഷം നിലനിൽക്കവേ, കനത്ത മഴ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതയിൽ ജില്ല. കല്ലൂരിൽ ഇടിമിന്നലിൽ 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റിരുന്നു. കഴിഞ്ഞ ദിവസം ഏറെ നാശമുണ്ടായ ചാലക്കുടിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഡാമുകളിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. പീച്ചി ഡാം 15 സെന്റി മീറ്റർ വരെ ജലനിരപ്പ് നിരീക്ഷിച്ച് ഉയർത്താൻ നിർദ്ദേശം നൽകി. വാഴാനി ഡാമിലും ഷട്ടർ കൂടുതൽ ഉയർത്തി. പൂമല, ചിമ്മിനി ഡാമുകളിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്. കളക്ടറുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത തല യോഗം ചേർന്നു. കൂടുതൽ മഴയുണ്ടാവാനുള്ള സാദ്ധ്യത പരിഗണിച്ച് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കളക്ടർ പറഞ്ഞു. ആർ.ഡി.ഒ പി.എ വിഭൂഷണൻ, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഐ.ജെ മധുസൂദനൻ, തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി തുടങ്ങിയവർ പങ്കെടുത്തു.
മണ്ണിടിച്ചിൽ : മാറിത്താമസിക്കാൻ നിർദ്ദേശം
മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പുത്തൂർ, മാടക്കത്തറ പഞ്ചായത്തുകളിൽ നിന്ന് ജനങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുന്നംകുളം താലൂക്കിലെ നെല്ലുവായ്, വേലൂർ, വെള്ളാറ്റഞ്ഞൂർ പ്രദേശങ്ങളിൽ വെള്ളക്കെട്ട് സാദ്ധ്യത കണക്കിലെടുത്ത് വേണ്ട നടപടികൾ സ്വീകരിച്ചതായി തഹസിൽദാർ അറിയിച്ചു. ചാവക്കാട്, ചാലക്കുടി മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരാൻ വില്ലേജ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മലയോരങ്ങളിൽ
രാത്രികാല യാത്രയ്ക്ക് നിരോധനം
തൃശൂർ: സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതിനെ തുടർന്ന് ജില്ലയിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര 18 വരെ നിരോധിച്ചതായി കളക്ടർ അറിയിച്ചു. വൈകിട്ട് 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം. വയൽ, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിൽ ഉള്ളവർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ബന്ധു വീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കണം. പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചു. നദീതീരങ്ങൾ, പാലം, മലഞ്ചേരിവ്, ബീച്ചുകൾ എന്നിവിടങ്ങളിൽ വിനോദത്തിന് പോകുന്നതിനും വിലക്കുണ്ട്. ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂരിൽ ഷോളയാർ ഡാം ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്ന് വെള്ളം ഒഴുക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |