തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയായ എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരിൽ നിന്ന് 56.23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വിമാനം വൃത്തിയാക്കിയശേഷം പുറത്തേക്ക് വന്ന ഇവരുടെ ബാഗിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയതെന്ന് പിടിയിലായവർ പറഞ്ഞതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ സ്വർണം ശൗചാലയത്തിൽ ഉണ്ടെന്ന വിവരം ഇവർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും തൊഴിലാളികളിൽ ഒരാൾക്ക് സ്വർണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച രാവിലെ 8.25നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൃത്തിയാക്കി പുറത്തിറങ്ങിയ ഇവരുടെ കൈവശമുണ്ടായിരുന്ന ചവറ്റുകുട്ടയിൽ എക്‌സ്രേ പരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. കറുത്ത ടേപ്പുപയോഗിച്ച് പൊതിഞ്ഞനിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. തൊഴിലാളികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇവരുടെ മൊബൈൽ ഫോൺ വിളികൾ അടക്കമുള്ളവ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |