ദുബായ്: ബഹിരാകാശ - ശാസ്ത്ര ഗവേഷണ രംഗത്ത് പരസ്പര സഹകരണം ഉറപ്പു വരുത്തുന്ന സുപ്രധാന കരാറിൽ ഒപ്പു വച്ച് യു.എ.ഇയും ഇസ്രയേലും. ദുബായ് എക്സ്‌പോയുടെ ഭാഗമായ ദുബായ് സ്‌പേസ് വീക്ക് പരിപാടിയിലാണ് ഇരു രാജ്യങ്ങളിലേയും സ്പേസ് ഏജൻസികൾ തമ്മിൽ കരാറൊപ്പിട്ടത്. പതിറ്റാണ്ടുകളായി നിറുത്തി വച്ചിരുന്ന നയതന്ത്രബന്ധം പുനസ്ഥാപിക്കാനായി കഴിഞ്ഞ വർഷം ഒപ്പു വച്ച അബ്രഹാം കരാറിനെ തുടർന്നാണ് ഇരു രാജ്യങ്ങളും സുപ്രധാന മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായത്.
ആകർഷകവും മൽസരാധിഷ്ഠിതവുമായ ബഹിരാകാശ വ്യവസായമെന്നതാണ് യു.എ.ഇയുടെ ലക്ഷ്യമെന്ന് യു.എ.ഇ സ്‌പേസ് ഏജൻസി അധ്യക്ഷയും അഡ്വാൻസ്ഡ് ടെക്‌നോളജീസ് സഹമന്ത്രിയുമായ സാറ അൽ അമീരി പറഞ്ഞു. ആഗോളതലത്തിൽ വിജയിച്ച ബഹിരാകാശ ദൗത്യങ്ങളെല്ലാം പരസ്പര സഹകരണത്തിലൂടെ സാദ്ധ്യമായതാണ്. ബഹിരാകാശ മേഖലയിൽ ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട ശക്തിയായ ഇസ്രയേലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സാറ കൂട്ടിച്ചേർത്തു.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ഏറെ പുരോഗതി കൈവരിച്ച ലോകത്തിലെ മുൻനിര രാജ്യമാണ് ഇസ്രായേൽ. സുപ്രധാന മേഖലകളിൽ യു.എ.ഇ സ്‌പേസ് ഏജൻസിയുമായുള്ള സഹകരണത്തിന് ഇസ്രയേൽ ഭരണകൂടത്തിന് വേണ്ടി ധാരണാപത്രം ഒപ്പു വയ്ക്കാനായതിൽ സന്തോഷമുണ്ടെന്ന് ഇസ്രയേൽ ശാസ്ത്ര സാങ്കേതിക മന്ത്രി ഒറിറ്റ് ഫർകാഷ് ഹകോഹൻ പറഞ്ഞു.
കരാർ പ്രകാരം 2024ഓടെ ചന്ദ്രനിൽ ബഹിരാകാശ പേടകം എത്തിക്കാനുള്ള ഇസ്രയേൽ ദൗത്യമായ ബെറെശീറ്റ് 2 വിന് ആവശ്യമായ ഉപകരണങ്ങൾ യു.എ.ഇ കൈമാറും. കാർഷിക ഗവേഷണ പഠന മേഖലയിലും ഇരു രാജ്യങ്ങളിലേയും സർവകലാശാലകൾ സഹകരിച്ച് പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |