വാഷിംഗ്ടൺ: ചൈനയുടെ ആക്രമണമുണ്ടായാൽ തായ്‌വാന്റെ പ്രതിരോധത്തിനായി അമേരിക്ക രംഗത്തെത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. തായ്‌വാൻ വിഷയത്തിൽ ഏറെ നാളായി ചൈനയ്ക്കെതിരെ പരസ്യ പ്രസ്താവനയ്ക്ക് മുതിരാതിരുന്ന യു.എസ് ആ നിലപാടിനാണ് മാറ്റം വരുത്തിയിരിക്കുന്നത്.ഇതോടെ ചൈന - യു.എസ് ബന്ധം കൂടുതൽ വഷളായേക്കും. തായ്‌വാനെ സംരക്ഷിക്കാനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചൈനയിൽ നിന്ന് സൈനിക ഭീഷണി നേരിടുന്ന തായ്‌വാനെ സംരക്ഷിക്കാൻ തങ്ങൾ മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. തായ്‌വാന് സൈനികവും രാഷ്ട്രീയവുമായ സഹായം നല്കി വരുന്നുണ്ടെങ്കിലും ചൈനയിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കുമെന്ന് ആദ്യമായാണ് പരസ്യപ്രതികരണം. വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി വൈറ്റ്ഹൗസ് വക്താവ് രംഗത്തെത്തി.
തായ്‌വാൻ റിലേഷൻഷിപ്പ് നിയമം പ്രകാരമാണ് വിഷയത്തിൽ അമേരിക്കയുടെ നിലപാട്. ദ്വീപിന്റെ നിലവിലെ സാഹചര്യങ്ങളിൽ ഏകപക്ഷീയമായി മാറ്റം കൊണ്ടുവരാൻ ശ്രമിച്ചാൽ ഞങ്ങൾ അതിനെ എതിർക്കും. വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.
എന്നാൽ അമേരിക്കയുടെ പ്രതികരണത്തിനെതിരെ ചൈന രംഗത്തെത്തി. സുപ്രധാന വിഷയങ്ങളിൽ ചൈനയുടെ നിലപാട് മാറ്റമില്ലാതെ തന്നെ തുടരും. തായ്‌വാൻ വിഷയത്തിൽ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകൾ നടത്തിയില്ലെങ്കിൽ അത് അമേരിക്ക -ചൈന ബന്ധത്തേയും തായ്‌വാൻ കടലിടുക്കിലെ സമാധാനത്തെയും സാരമായി ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ മുന്നറിയിപ്പ് നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |