ട്വന്റി-20 ലോകകപ്പിൽ കിരീടം തേടി ഇന്ത്യ ഇന്ന് ആദ്യ പോരിനിറങ്ങുന്നു, ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കി വിജയത്തുടക്കത്തിനാണ് ടീം ഇന്ത്യയുടെ പടയൊരുക്കം. പാകിസ്ഥാനും വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാതെ പോരാടുമ്പോൾ ദുബായിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തീപാറുമെന്ന് ഉറപ്പ്.
കപ്പിനായി
കൊഹ്ലി
ലോകകപ്പോടെ ട്വന്റി-20 ക്യാപ്ടൻ സ്ഥാനം ഒഴിയുന്ന വിരാട് കൊഹ്ലി കിരീടത്തിളക്കത്തോടെ ചുമതലയൊഴിയാനാണ് പാഡ്കെട്ടുന്നത്. ഇതുവരെ ഒരു ഐ.സി.സി കിരീടവും നേടാനായിട്ടില്ലെന്ന ചീത്തപ്പേരും മായ്ക്കേണ്ടതുണ്ട്. ഈ സീസണിലെ ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം യു.എ.ഇയിൽ നടത്തിയതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.
പ്രതിഭകളുടെ കൂടാരമായ ഇന്ത്യൻ കാമ്പിൽ നിന്ന് അവസാന ഇലവനെ കണ്ടെത്തുകയാണ് മാനേജ്മെന്റിന്റെ തലവേദന.
എല്ലാ പൊസിഷനിലും മികച്ച താരങ്ങളുള്ള ടീം ഇന്ത്യയ്ക്ക് സൂപ്പർ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ പൂർണമായും ഫിറ്റല്ലാത്തത് മാത്രമാണ് തലവേദനയായുള്ളത്. സമീപകാലത്ത് ഏറ്രവും മികച്ച ഫോമിലാണ് ടീമിന്ത്യയെങ്കിലും ലോകകപ്പ് പോലുള്ള വലിയ വേദിയിൽ സമ്മർദ്ദം മറികടക്കുകയെന്നതാണ് വലിയ വെല്ലുവിളി.
മെന്ററായി സാക്ഷാൽ എം.എസ് ധോണിയുടെ സാന്നിധ്യം ഇക്കാര്യത്തിൽ ടീമിന് വലിയ ആത്മ വിശ്വാസമാകുമെന്നാണ് വിലയിരുത്തൽ. രോഹിതും രാഹുലും വിരാടും സൂര്യകുമാറും പന്തും എല്ലാം ഉൾപ്പെടുന്ന ബാറ്റിംഗ് നിരയും ബുംറയും ഷമിയും അശ്വിനും അണിനിരക്കുന്ന ബൗളിംഗ് നിരയും ലോകോത്തരമാണ്. സ്പിൻ ഡിപ്പാർട്ട്മെന്റിൽ അശ്വിനെ ഉൾപ്പെടുത്തണോ വരുൺ ചക്രവർത്തി മതിയൊയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
സാധ്യതാടീം:
രോഹിത്, രാഹുൽ, കൊഹ്ലി, സൂര്യ, പന്ത്, ഹാർദ്ദിക്,ജഡേജ,അശ്വിൻ/വരുൺ,താക്കൂർ, ഭുവനേശ്വർ/ഷമി, ബുറ.
ആത്മ വിശ്വാസത്തോടെ
പാകിസാഥൻ
മത്സരത്തലേന്ന് 12 അംഗ ടീമിനെ പ്രഖ്യാപിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാക് പട. ബാബർ അസമിന്റെ ഫോം അവർക്ക് നിർണായകമാണ്. ഫകർ സമാൻ, മുഹമ്മദ് ഹാഫീസ് ഷഹീൻ ഷാ അഫ്രീദി തുടങ്ങിയ പ്രതിഭകൾ അവർക്ക് മുതൽക്കൂട്ടാണ്. സീനിയർ താരങ്ങളായ മുഹമ്മദ് ഹാഫീസിനെയും ഷൊയിബ് മാലിക്കിനെയും ഉൾപ്പെടുത്തിയാണ് പാകിസ്ഥാൻ 12അംഗ ടീമിനെ പ്രഖ്യാപിച്ചത്.
12അംഗ ടീം:
ബാബർ അസം, ആസിഫ് അലി, ഫകർ സമാൻ, ഹൈദർ അലി, മുഹമ്മദ് റിസ്വാൻ, ഇമാദ് വാസിം, മുഹമ്മദ് ഹാഫീസ്,ഷദാബ് ഖാൻ, ഷൊയ്ബ് മാലിക്ക്, ഹാരിസ് റൗഫ്, ഹസ്സൻ അലി, ഷഹീൻ ഷാ അഫ്രീദി.
ലോകകപ്പുകളിൽ
ലോകകപ്പുകളിൽ ട്വന്റി-20യിലും ഏകദിനത്തിലും മുഖാമുഖം വന്ന എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം .
ഏകദിനത്തിൽ 7 തവണയും ട്വന്റി- 20യിൽ 5 വട്ടവുമാണ് ലോകകപ്പുകളിൽ നേർക്കുനേർ പോരാടിയത്.
2007 - പ്രഥമ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ സമനിലയായിതിനെ തുടർന്ന് ബൗൾ ഔട്ടിൽ ഇന്ത്യയ്ക്ക് ജയം
ഫൈനലിൽ 5റൺസിന്റെ വിജയം
2012ൽ - 8 വിക്കറ്റിന് ജയം
2014-7 വിക്കറ്റിന്റെ വിജയം
2016- 6 വിക്കറ്റിന്റെ വിജയം
ശ്രീലങ്ക - ബംഗ്ലാദേശ്
സൂപ്പർ 12ൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഗ്രൂപ്പ് 1ലെ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 3.30 മുതൽ ഷാർജയിലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |