വാഷിംഗ്ടൺ: സിറിയയിലെ അമേരിക്കൻ സൈനിക താവളം ആക്രമിച്ചത് ഇറാനാണെന്ന് യു.എസ് വൃത്തങ്ങൾ. ദക്ഷിണ സിറിയയിലെ അൽതാൻഫ് സൈനിക താവളമാണ് കഴിഞ്ഞ ദിവസം അക്രമിക്കപ്പെട്ടത്. സ്‌ഫോടന ശേഷിയുള്ള അഞ്ചു ഡ്രോണുകൾ സൈനിക താവളത്തെ ലക്ഷ്യമാക്കിയെത്തിയെങ്കിലും സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡ്രോണുകൾ വന്നത് ഇറാനിൽ നിന്നല്ലെങ്കിലും അവരുടെ സഹായത്തോടെയാണ് ആക്രമണം നടന്നതെന്ന് യു.എസ് ഉന്നത വൃത്തങ്ങൾ വിലയിരുത്തുന്നു.
ഭീകരാക്രമണങ്ങൾ ചെറുക്കാനായി അമേരിക്കയും സഖ്യ കക്ഷികളും സിറിയൻ സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണ് അൽതാൻഫ്. ടെഹ്റാനും ദക്ഷിണ ലെബനനും ഇടയിലാണ് ഈ സൈനിക താവളം സ്ഥിതി ചെയ്യുന്നത്. അതേ സമയം സംഭവത്തിൽ ഇറാനെതിരെ അമേരിക്ക ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
തിങ്കളാഴ്ച ആക്രമണത്തിൽ ഇറാന്റെ പങ്കിനെക്കുറിച്ച് പെന്റഗൺ വക്താവ് ജോൺ കിർബിയോട് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചുവെങ്കിലും സങ്കീർണമായ ആക്രമണമായിരുന്നു എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |